കൊച്ചി: കൊടുവള്ളിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്‌ട്രേഷന്‍ വ്യാജം. നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത പിവൈ01, സികെ 3000 എന്ന നമ്പറിലുള്ള വാഹനം കാരാട്ട് ഫൈസലിന്റെ പേരില്‍ തന്നെയാണ്. എന്നാല്‍, നല്‍കിയിരിക്കുന്ന അഡ്രസ് വ്യാജമാണെന്നാണ്  അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

കാറിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങളില്‍ നമ്പര്‍4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട് എന്ന അഡ്രസ്സ് ആണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ഈ അഡ്രസില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന അധ്യാപകനാണ്. മിനി കൂപ്പറിനെ കുറിച്ചോ ഫൈസല്‍ കാരാട്ടിനെയോ അറിയില്ലെന്ന് ശിവകുമാറിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന എട്ടു ലക്ഷത്തോളം രൂപയാണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ വാഹന ഉടമയായ ഫൈസല്‍ വെട്ടിച്ചിരിക്കുന്നത്. നികുതിവെട്ടിപ്പിന് പുറമേ വ്യാജ വിലാസം നല്‍കിയതും ഗുരുതരമായ കുറ്റമാണ്.
നേരത്തേ കാരാട്ട് ഫൈസലിന്റെ ആഢംബര വാഹനം ജനജാഗ്രതാ യാത്രയ്ക്കായി കോടിയേരി ഉപയോഗിച്ചത് വിവാദമായിരുന്നു. ജനജാഗ്രതാ യാത്ര കൊടുവള്ളിയില്‍ എത്തിയപ്പോഴായിരുന്നു 44 ലക്ഷം വിലവരുന്ന മിനി കൂപ്പര്‍ ജാഥയ്ക്കായി ഉപയോഗിച്ചത്. ആയിരം കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതിയാണ് ഫൈസല്‍ കാരാട്ട് എന്ന ആരോപണവുമായി രംഗത്തെത്തിയതോടെയാണ് മിനി കൂപ്പര്‍ വിവാദമാകുന്നത്.