സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കഴിഞ്ഞ എട്ടു മാസങ്ങളായി സിറിയയിലും മറ്റും അഭയാർത്ഥികളായ ബ്രിട്ടീഷ് കുഞ്ഞുങ്ങളെ തിരികെ കൊണ്ടുവരുവാൻ മന്ത്രിമാർ നടപടികളൊന്നും തന്നെ സ്വീകരിക്കുന്നില്ലെന്ന് ആരോപണം. ആഭ്യന്തരമന്ത്രാലയം ഈ കാര്യത്തിൽ നിശബ്ദത പാലിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വിദേശകാര്യ സെക്രട്ടറി സിറിയയിലും മറ്റുമുള്ള അനാഥരായ ബ്രിട്ടീഷ് കുഞ്ഞുങ്ങളെ തിരികെ കൊണ്ടുവരാനുള്ള തീരുമാനം പുറപ്പെടുവിച്ചത്. അതിനുശേഷം നവംബറിൽ മൂന്ന് കുഞ്ഞുങ്ങൾ ഇത്തരത്തിൽ തിരികെ ബ്രിട്ടനിൽ എത്തിച്ചേരുകയും ചെയ്തു. അന്ന് ഈ പ്രവർത്തനത്തെ എല്ലാവരും വൻവിജയമായാണ് സ്വാഗതം ചെയ്തത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെ ഈ നീക്കത്തെ പ്രശംസിച്ചു. എന്നാൽ അതിനുശേഷം നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് ആരോപണം. ഇപ്പോഴും അറുപതോളം അനാഥരായ ബ്രിട്ടീഷ് കുഞ്ഞുങ്ങൾ സിറിയയിൽ ഉണ്ടെന്നാണ് നിഗമനം.

ഈ കുഞ്ഞുങ്ങളെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച്, ‘സേവ് ദി ചിൽഡ്രൻ ‘ എന്ന പേരിൽ ചാരിറ്റി സംഘടനകൾ അയച്ച കത്തുകൾക്ക് ഇതുവരെ ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേൽ മറുപടി നൽകിയിട്ടില്ല. അതിനുശേഷം നിരവധി തവണ പല ചാരിറ്റി സംഘടനകളും ഈ കുഞ്ഞുങ്ങളുടെ മടങ്ങിവരവിനെ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തിയെങ്കിലും, ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. അടുത്തിടെയായി പതിനഞ്ചാം വയസ്സിൽ ഐ എസ് പ്രവർത്തകനെ വിവാഹംചെയ്ത് ലണ്ടനിൽ നിന്നും സിറിയയിലേക്ക് പോയ ഷമീമ ബീഗം എന്ന 20 വയസ്സുകാരിയുടെ മടങ്ങിവരവിനെ സംബന്ധിച്ച വിവാദങ്ങളാണ് ഈ വിഷയം വീണ്ടും മാധ്യമ ശ്രദ്ധ ആകർഷിക്കുവാൻ ഉള്ള കാരണം. ഷമീമ ബീഗത്തിന്റെ മടങ്ങിവരവിന് യുകെ ഗവൺമെന്റ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഷമീമായെ സിറിയയിൽ തന്നെ നിർത്താൻ ഉള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ നടപടിയെ എതിർക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിട്ടുണ്ട്.

മറ്റ് യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ അഭയാർത്ഥികളെ തിരികെ കൊണ്ടു പോകുന്നതിൽ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ച പതിനഞ്ചോളം ഫ്രഞ്ച് കുട്ടികളാണ് തിരികെ രാജ്യത്തേക്ക് മടങ്ങിപ്പോയത്. എന്നാൽ ഈ വിഷയത്തിൽ ഗവൺമെന്റ് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട് എന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കിയത്. കൊറോണ ബാധ മൂലം ആണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ചെറിയ പിഴവുകൾ സംഭവിച്ചത്. എന്നാൽ ഉടൻതന്നെ ഇവയെല്ലാം പരിഹരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം ഉറപ്പുനൽകിയിട്ടുണ്ട്.