കൂത്തുപറമ്പ്: കണ്ണൂര്‍ മാനന്തേരിയില്‍ ബീഹാര്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ കൂട്ടമായി മര്‍ദിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ ക്രൂരമായി ആക്രമിച്ചത്.

യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുകയും കുട്ടികളെ കടത്തുന്നയാളെ പിടികൂടി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു. ഒരു കുട്ടിക്ക് 4 ലക്ഷം രൂപ വരെ ലഭിക്കും എന്ന തരത്തിലുള്ള വിവരങ്ങളാണ് ഇയാളെ നാട്ടുകാര്‍ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചതെന്നും സമൂഹമാധ്യമങ്ങളില്‍ പറയുന്നു. മര്‍ദ്ദിച്ചതിന് ശേഷം യുവാവിനെ കണ്ണവം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പിന്നീട് ഇയാളെ വിശദമായി ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് തെളിവൊന്നും ഇല്ലെന്ന് പൊലീസ് അറിയിച്ചു. പരസ്പര ബന്ധമില്ലാതെ സംസാരിച്ച ഇയാള്‍ക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. യുവാവിന്റെ കയ്യില്‍ നിന്നും കണ്ണാടിപ്പറമ്പ് സ്വദേശിയുടെ എടിഎം കാര്‍ഡ്, ഒരു ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ ലഭിച്ചതായും പൊലീസ് പറഞ്ഞു.