ബേബി കാക്കശ്ശേരി

നാലുനാൾ മുമ്പു ഞാൻ ചത്തുപോയെങ്കിലും
നാട്ടുകാർ വീട്ടുകാർ വന്നില്ലടക്കുവാൻ !
നന്നേ തണുത്തു മരവിച്ചൊരെൻ ജഡം
പിന്നെയും മോർച്ചറിയിൽ തണുപ്പിക്കണോ?

പള്ളിപ്പറമ്പിലെ മണ്ണിലും പാടില്ല
വള്ളിലക്കാട്ടിലെ മണ്ണിലും പാടില്ല
കോവിഡ് വന്നിട്ടു ചത്തതാണായതു –
കൊണ്ടു കത്തിക്കണം ചാരമാക്കീടണം
മുഷ്ടി ചുരുട്ടിയെറിയുന്നു നാട്ടുകാർ
കൂട്ടുകാർ ബന്ധുമിത്രാദികളും തഥാ .

മോർച്ചറിയിൽ ഞാൻ തണുത്തു വിറയ്ക്കുന്നു
മോചനം കിട്ടാൻ തീയിട്ടു കരിക്കുക.

 

ബേബി കാക്കശ്ശേരി

തൃശ്ശൂർ ജില്ലയിൽ 1945-ൽ ജനനം. മദ്രാസിൽ നിന്നും പെയ് ന്റിങ്ങിൽ ഡിപ് ലോമാ നേടി. നാട്ടിൽ 15 വർഷം കമ്പിത്തപാൽ വകുപ്പിൽ സേവനം. തുടർന്ന് 1980-ൽ സ്വിറ്റ്സർലണ്ടിൽ എത്തി. 2007-ൽ അടിത്തൂൺ പറ്റി. വിലാപകാവ്യം, ദാഹിക്കുന്ന താമര, ഹംസഗാനം എന്നീ കവിതാ സമാഹാരങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്‌. ഇതിൽ ഹംസഗാനം ലണ്ടൻ മലയാളി കൗൺസിലിന്റെ അവാർഡിന് അർഹമായി. ഒട്ടനവധി മ്യൂസിക് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ സ്വിസ്സിൽ കവിതയും പാട്ടുമായി വിത്രമജീവിതം നയിക്കുന്നു.