ന്യൂസ് ഡെസ്ക് മലയാളം യുകെ

സോഷ്യൽ കെയർ മേഖലയിൽ മോഡേൺ സ്ലേവറി ദിനംപ്രതി വർദ്ധിക്കുന്നതായി റിപ്പോർട്ട്. വർദ്ധിച്ച് വരുന്ന ഒഴിവുകൾ നികത്തുന്നതിൻെറ ഭാഗമായി മന്ത്രിമാർ ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം കെയർ ഹോമുകളിലും വീടുകളിലുമായി ജോലി ചെയ്യുന്ന 800 ലധികം പേർ ഇതിന് ഇരകളാണ്. ഗവൺമെന്റിന്റെ വിസ സ്കീമിന് മുമ്പ് രേഖപ്പെടുത്തിയ കണക്കുകളേക്കാൾ പത്തിരട്ടിയാണിത്.  ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്.   കഴിഞ്ഞദിവസം ഹോം ഓഫീസിന്റെ ഇടപെടലിനെ തുടർന്ന് കെയർഹോം പൂട്ടിയ സാഹചര്യത്തിൽ 32 മലയാളി നേഴ്സുമാർക്ക് ജോലി നഷ്ടമായത് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

പല തൊഴിലാളികളും ഇടുങ്ങിയ മുറികളിലാണ് താമസിക്കുന്നത് എന്ന് കണ്ടെത്തി. പലർക്കും ശമ്പളത്തിന്റെ ഒരു ഭാഗം മാത്രമാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റു ചിലർ വിസ സംബന്ധമായ കാര്യങ്ങൾക്കായി ഏജന്റുമാർക്ക് അമിത ഫീസ് നൽകേണ്ടി വന്നതായി പറയുന്നു. യുകെയിലുടനീളം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്ന ജീവനക്കാരുടെ എണ്ണം ദിനം പ്രതി വർധിച്ചു വരികയാണ്. വാർത്ത പുറത്ത് വന്നതോടെ കുടിയേറ്റ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ കെയർ സ്ഥാപനങ്ങളിലും കൗൺസിലുകളിലും എൻഎച്ച്എസ് കർശനമായ പരിശോധനകൾ നടത്തുമെന്ന് അറിയിച്ചു.

അഡൾട്ട് സോഷ്യൽ കെയർ സെന്ററുകളിൽ തൊഴിലാളികളുടെ ചൂഷണം ദിനം പ്രതി വർദ്ധിച്ചു വരികയാണെന്നും കൂടുതലും വിദേശത്ത് നിന്ന് യുകെയിലേക്ക് ഹ്രസ്വകാല വിസയിൽ വരുന്നവരാണ് ഇതിന് ഇരയാകുന്നതെന്നും ആന്റി-സ്ലേവറി കമ്മീഷണർ എലനോർ ലിയോൺസ് പറഞ്ഞു. തങ്ങളുടെ ഹെൽപ്പ് ലൈനിലേയ്ക്കുള്ള കോളുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മാത്രം മോഡേൺ സ്ലേവറിക്ക് 800 ൽ അധികം പേർ ഇരകളായതായി ബ്രിസ്റ്റോൾ ആസ്ഥാനമായുള്ള ആന്റി-സ്ലേവറി ചാരിറ്റിയായ അൺസീൻ പറയുന്നു.