അച്ഛന്റെ പാത പിന്തുടര്‍ന്ന് ലാലിന്റെ മകന്‍ ജീന്‍ പോള്‍ സിനിമയിലേക്ക് എത്തിയെങ്കിലും മകള്‍ മോണിക്കയ്ക്ക് സിനിമയോട് വലിയ താല്‍പര്യമൊന്നുമില്ല. സിനിമാ നടന്റെ മകളൊക്കെയാണെങ്കിലും ശരീരത്തിന് അമിത ഭാരം വെയ്ക്കുമ്പോള്‍ കമന്റുകള്‍ക്ക് കുറവുണ്ടാകാറില്ലെന്നാണ് മോണിക്ക ലാല്‍ പറയുന്നത്. ഒപ്പം പ്രസവശേഷം ഉയര്‍ന്ന അമിതഭാരം എങ്ങനെ കുറച്ചുവെന്നതിനെ കുറിച്ചും മോണിക്ക തുറന്ന് പറഞ്ഞു.

തനിക്ക് ഭക്ഷണം വീക്ക്‌നെസ്സാണെന്നും വിദേശത്ത് നിന്ന് പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ ഭാരം 85 കിലോ ആയിരുന്നുവെന്നും ബോഡി ഷെയ്മിങ് കമന്റുകള്‍ സമൂഹത്തില്‍ നിന്ന് നിരവധി കേട്ടിട്ടുണ്ടെന്നും മോണിക്ക ലാല്‍ പറഞ്ഞു.

’85 കിലോയുടെ ലുക്കുമായി നാട്ടിലെത്തിയപ്പോള്‍ ആത്മവിശ്വാസത്തിന് അല്‍പം ഇളക്കം തുടങ്ങി. കുട്ടിക്കാലം തൊട്ടേ നല്ല വണ്ണമുണ്ട്. ബ്രിട്ടനില്‍ എത്തിയപ്പോള്‍ കുറച്ചുകൂടി എന്നുമാത്രം. ബന്ധുക്കളൊക്കെ അവളെ നല്ല സുന്ദരിയാണല്ലോ എന്നൊക്കെ പറയുമ്പോള്‍ എന്നെക്കുറിച്ച് പറയാത്തതില്‍ ഉള്ളില്‍ ചെറിയ വിഷമം വരും. അങ്ങനെ കുറേ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചെറുതായി വിഷമം തോന്നിയിരുന്നു ശേഷമാണ് വണ്ണം കുറക്കാനുള്ള തീരുമാനത്തില്‍ എത്തിയത്’

‘വണ്ണം ഞങ്ങളുടെ വീട്ടില്‍ ഒരു പ്രശ്‌നമേയല്ല. ചേട്ടന്‍ ജീന്‍ ഇപ്പോള്‍ വണ്ണം കുറച്ചതാണ്. ഭര്‍ത്താവ് അലന്‍ സെഞ്ച്വറിയിലെത്തിയിരുന്നു. നൂറ് കിലോയില്‍ നിന്നാണ് ഇപ്പോഴുള്ള ലുക്കില്‍ എത്തിയത്. അലന്‍ പൈലറ്റാണ്. സിനിമാ നിര്‍മാണ രംഗത്തും സജീവമാണ്. എനിക്ക് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമില്ല. ഹാപ്പിയായി ജീവിക്കണമെന്നേയുള്ളൂ. വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഇല്ല. മറ്റെന്തിലും വലുത് എന്റെ കുടുംബമാണ്. ഭര്‍ത്താവ്, മകന്‍ ഞങ്ങളുടെ രണ്ടാളുടെയും കുടുംബം. ജിമ്മില്‍ പല തവണ പോയിട്ടുള്ളതാണ്. പക്ഷേ പകുതിക്ക് വെച്ച് ഉപേക്ഷിക്കും’ മോണിക്ക ലാല്‍ പറയുന്നു.