ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്‌കോട്ട്‌ ലൻഡിലെ എൻഎച്ച്എസ് കെട്ടിടങ്ങളിൽ പകുതിയിലേറെയും അപകടകരമായ രൂപത്തിലുള്ള കോൺക്രീറ്റ് അടങ്ങിയിട്ടുണ്ടെന്ന് സംശയം. ഡെസ്‌ക്‌ടോപ്പ് സർവേയിൽ കണ്ടെത്തിയ സൈറ്റുകളിൽ ഗ്ലാസ്‌ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും ഉൾപ്പെടുന്നു. ആശുപത്രികൾ ഉൾപ്പെടെ 254 ഓളം എൻ എച്ച് എസ് കെട്ടിടങ്ങളിൽ റൈൻഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് (റാക്ക്) ഉണ്ടാകാമെന്നാണ് സംശയം. അവലോകനത്തിന് ഉത്തരവിട്ടതിന് ശേഷം 97 കെട്ടിടങ്ങൾ വിലയിരുത്തിയതായി സ്കോട്ടിഷ് സർക്കാർ അറിയിച്ചു. സ്‌കോട്ട്‌ ലൻഡിലെ 30-ലധികം സ്‌കൂളുകളിൽ റാക്ക് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

പരിശോധന നടക്കുന്നതിനെ തുടർന്ന് 10 സർവകലാശാലകളിലെ കെട്ടിടങ്ങൾ അടച്ചു. പ്രശ്നം വളരെ ഗൗരവമായി കാണുന്നുവെന്നും റാക്ക് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പൂർണ്ണമായി അറിയാമെന്നും സ്കോട്ടിഷ് സർക്കാർ വക്താവ് പറഞ്ഞു. അതേസമയം, ആശുപത്രികളിലെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ “വളരെ മന്ദഗതിയിലാണെന്ന്” സ്കോട്ടിഷ് ലേബറിന്റെ ആരോഗ്യ വക്താവ് ജാക്കി ബെയ്‌ലി പറഞ്ഞു.

ഡണ്ടിയിലെ നിനെവെൽസ് ഹോസ്പിറ്റൽ, കിൽമാർനോക്കിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ക്രോസ്ഹൗസ്, ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ കെട്ടിടങ്ങളിൽ റാക്ക് ഉൾക്കൊള്ളുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഹെൽത്ത് ബോർഡിന്റെ കണ്ടെത്തൽ പ്രകാരം റാക്ക് ഉൾക്കൊള്ളാൻ സാധ്യതയുള്ള ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ എൻഎച്ച്എസ് ഗ്രാമ്പിയനിലാണ്. 53 കെട്ടിടങ്ങൾ. തൊട്ടുപിന്നിൽ എൻഎച്ച്എസ് ഗ്രേറ്റർ ഗ്ലാസ്‌ഗോ ആൻഡ് ക്ലൈഡ് (44) എൻഎച്ച്എസ് ലോത്തിയൻ (35) എന്നിവയാണ്. 1960 മുതൽ 1990 വരെ മേൽക്കൂരകളും ഭിത്തികളും നിലകളും നിർമ്മിക്കാൻ വായുസഞ്ചാരമുള്ള പദാർത്ഥമായ കോൺക്രീറ്റ് ഉപയോഗിച്ചിരുന്നു. ഇതിനെയാണ് റാക്ക് എന്ന് പറയുന്നത്.