ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബെൽജിയത്തെ പരാജയപ്പെടുത്തി. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഖത്തർ സമയം വൈകീട്ട് 4 മണിക്ക് നടന്ന മത്സരത്തില്‍ അബ്ദുല്‍ഹമിദ് സാബിരിയും സക്കറിയ അബൂഖ്‌ലാലുമാണ് ബെൽജിയത്തിന്റെ വല കുലുക്കിയത്.

എഴുപത്തിമൂന്നാം മിനുട്ടിൽ ഫ്രീ കിക്കിലൂടെയാണ് അബ്ദുൽ ഹമീദ് സബീരി ആദ്യ ഗോൾ നേടിയത്.രണ്ടാം പകുതിയിലെ അധികസമയത്ത് അബൂഖ്‌ലാൽ രണ്ടാമത്തെ ഗോൾ നേടി മൊറോക്കോയെ ഗ്രൂപ്പിൽ ഒന്നാമതെത്തിച്ചു.

കളിയുടെ തുടക്കം മുതലേ നിറഞ്ഞ് കളിച്ച മൊറോക്കോക്ക് മുന്നിലെത്താൻ കിട്ടിയ അവസരം റഫറിയുടെ പ്രതികൂല വിധിയിൽ നഷ്ടമാവുകയായിരുന്നു.

അർജന്റീനയെ സൗദി അറേബ്യയും ജർമനിയെ ജപ്പാനും മുട്ടുകുത്തിച്ചതിന് ശേഷമുള്ള മൂന്നാമത്തെ അട്ടിമറി വിജയത്തിനാണ് ഇന്ന് തുമാമ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.വ്യാഴാഴ്ച കാനഡയുമായാണ് മൊറോക്കോയുടെ അടുത്ത മൽസരം.