ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് മിഡ് ലാൻഡിൽ തിങ്കളാഴ്ച 10 വയസ്സുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ 33 വയസ്സുകാരിയായ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി പോലീസ് വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ കുറിച്ചോ അറസ്റ്റിലായി സ്ത്രീയെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിരുന്നില്ല. എന്നാൽ പെൺകുട്ടി മരിച്ച സംഭവത്തിൽ അറസ്റ്റിലായത് അവളുടെ അമ്മ തന്നെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പോലീസ് .

തിങ്കളാഴ്ച ഉച്ചയോടെയാണ് വെസ്റ്റ് മിഡ് ലാൻഡിലെ റൗലി റെജിസിലെ വീട്ടിൽ മാരകമായി പരിക്കേറ്റ നിലയിലാണ് ഷെയ് കാങ് എന്ന പേരുകാരിയായ പെൺകുട്ടിയെ കണ്ടെത്തിയത്. അന്ന് തന്നെ ജാസ്മിൻ കാങ് എന്ന പേരുകാരിയായ പെൺകുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

33 വയസ്സുകാരിയായ പ്രതിയെ വോൾവർഹാംപ്ടൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് വെസ്റ്റ് മിഡ് ലാൻഡ് പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ മരണം അവരുടെ സ്കൂളിലെ സഹപാഠികളുടെ ഇടയിൽ കടുത്ത വേദനയും ഞെട്ടലും ആണ് ഉളവാക്കിയത്. അവളോടുള്ള ആദരസൂചകമായി സ്കൂളിൽ ബലൂൺ പ്രകാശനം നടത്തിയിരുന്നു. ശവസംസ്കാരത്തിനായി സ്കൂളിന്റെ നേതൃത്വത്തിൽ ഫണ്ട് ശേഖരണത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മരണത്തിലേയ്ക്ക് നയിച്ച സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.