നിയമസഭാ തിരഞ്ഞെടുപ്പില്‍ മുകേഷിനൊപ്പം ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കി നടന്‍. ധര്‍മ്മജന്‍ മാത്രം പോര രമേഷ് പിഷാരടി കൂടി വേണം എന്നാണ് മുകേഷ് പറഞ്ഞത്. അങ്ങനെയെങ്കില്‍ ബഡായി ബംഗ്ലാവ് നടത്താവുന്നതേയുള്ളുവെന്നും മുകേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിലായിരുന്നു മുകേഷിന്റെ പ്രതികരണം.

എംഎല്‍എ മണ്ഡലത്തില്‍ ഇല്ലായെന്ന കള്ള പ്രചാരണം അല്ലാതെ കോണ്‍ഗ്രസിന് മറ്റൊന്നും ഉയര്‍ത്താന്‍ ഇല്ല. താന്‍ 1300 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ‘കൊല്ലത്ത് ഉറപ്പാണ് മുകേഷ്’ എന്ന് പറയാമെന്നും നടന്‍ കൂട്ടിചേര്‍ത്തു.

കോണ്‍ഗ്രസും എല്‍ഡിഎഫും കൊല്ലത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മുകേഷ് ആരോപിച്ചു. എന്നാല്‍ താന്‍ അതിനെ കുറിച്ചൊന്നും ആലോചിക്കുന്നില്ലെന്ന് നടന്‍ വ്യക്തമാക്കി.