ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്റ്റ് യോർക്ക് ക്ഷെയർ: രക്തസ്രാവവും ഛർദ്ദിയും വകവയ്ക്കാതെ ഡോക്ടർമാർ തിരികെ വീട്ടിലേക്ക് അയച്ച ഗർഭിണിയായ യുവതിയ്ക്ക് കുഞ്ഞിനെ നഷ്ടമായി. 2020 ഓഗസ്റ്റ് 16 ന് പിൻഡർഫീൽഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ റിബേക്ക മൾ‌ഡൗണിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. 40 ആഴ്ച ഗർഭിണിയായ റിബേക്കയുടെ ആരോഗ്യനില പരിശോധിച്ച ശേഷം വേദനസംഹാരികളുമായി അവളെ വീട്ടിലേക്ക് അയച്ചു. എന്നാൽ വലിയ വേദന അനുഭവപ്പെടാൻ തുടങ്ങിയ അതേ ദിവസം തന്നെ തിരിച്ചെത്തേണ്ടിവന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒന്നരമണിക്കൂറിനുശേഷം കുഞ്ഞിന്റെ ചലനങ്ങളെക്കുറിച്ച് ആശങ്കാകുലയാണെന്ന് അവൾ അറിയിച്ചു. മൂന്ന് മണിക്കൂറിന് ശേഷം, ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് പരിശോധിക്കുന്നതിനായി ഒരു അൾട്രാസൗണ്ട് നടത്തിയപ്പോഴാണ് കുഞ്ഞ് മരണപ്പെട്ടുവെന്ന് അറിയുന്നത്.

ബ്രാഡ്‌ഫോർഡിലെ ഓകെൻ‌ഷോയിൽ നിന്നുള്ള റിബേക്കയും തോമസ് മൾ‌ഡൗണിയും കുഞ്ഞിനെ നഷ്ടപെട്ട ആഘാതത്തിൽ നിന്ന് കരകയറിയിട്ടില്ല. ഡോക്ടർമാരുടെ അനാസ്ഥ മൂലം ഭൂമിയിലേക്ക് പിറന്ന് വീഴേണ്ട കുഞ്ഞ് മരണത്തിലേക്ക് യാത്രയായതിന്റെ നിരാശയിലാണ് അവർ. “എന്നെ രണ്ടാം തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അപകടസാധ്യത കുറവാണെന്നു ഡോക്ടർമാർ വിലയിരുത്തി. തിയോയുടെ ചലനങ്ങളെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചപ്പോൾ ശ്രദ്ധിച്ചില്ല. എന്റെ കുഞ്ഞ് ദുരിതത്തിലായിരിക്കുമ്പോൾ ഞാൻ ഒരു വെയിറ്റിംഗ് ലിസ്റ്റിൽ കുടുങ്ങിപ്പോയി.” റിബേക്ക വെളിപ്പെടുത്തി. നഷ്ടപെട്ട പെൺകുഞ്ഞിന് തിയോഡോറ എന്ന് പേര് നൽകിയിരിക്കുകയാണ് മാതാപിതാക്കൾ.

വെസ്റ്റ് യോർക്ക് ക്ഷെയറിലെ വേക്ക്ഫീൽഡിലെ പിൻഡർഫീൽഡ്സ് ആശുപത്രിയിലാണ് റിബേക്കയെ പ്രവേശിപ്പിച്ചത്. പോസ്റ്റ്‌മോർട്ടം പരിശോധനാ റിപ്പോർട്ടിൽ മരണകാരണം അക്യൂട്ട് കോറിയോ അമ്നിയോട്ടിസിസ് ആണ്. ഇത് കുഞ്ഞിന് ചുറ്റുമുള്ള ചർമ്മത്തെ ബാധിക്കുന്ന ബാക്ടീരിയ അണുബാധയാണ്. കുഞ്ഞിന്റെ മരണത്തെത്തുടർന്ന്, റിബേക്കയും തോമസും ഇർവിൻ മിച്ചലിലെ മെഡിക്കൽ നെഗ്ലജൻസ് ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി. എൻ‌എച്ച്‌എസ് പ്രമേയത്തിലൂടെ, ട്രസ്റ്റ് ചികിത്സയിൽ വീഴ്ച വരുത്തിയെന്ന് ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്. പിൻഡർഫീൽഡിന്റെ പ്രസവ വിഭാഗത്തിൽ റിബേക്കയ്ക്ക് നൽകിയ പരിചരണവുമായി ബന്ധപ്പെട്ട് പരാജയങ്ങളുണ്ടെന്ന് തെളിഞ്ഞു. ട്രസ്റ്റ് റിബേക്കയ്ക്ക് ക്ഷമാപണം അയച്ചു. കുടുംബത്തിനായി ഒരു ഒത്തുതീർപ്പിലെത്താൻ കക്ഷികൾ ശ്രമിക്കുകയാണ്.