തിരുവനന്തപുരം: ആറ്റിങ്ങലിനടുത്ത് വക്കത്ത് യുവാവിനെ പട്ടാപ്പകല്‍ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചു കൊന്നു. വക്കം മണക്കാട്ട് വീട്ടില്‍ ഷബീറാണ് (23) മരിച്ചത്. കൂടെയുണ്ടായിരുന്ന ഉണ്ണികൃഷ്ണനെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വക്കം റയില്‍വേ ക്രോസിനടുത്താണ് സംഭവം.
മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഷബീറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് നാലുമണിക്കായിരുന്നു സംഭവം. ബൈക്കില്‍ വരികയായിരുന്ന ഷബീറിനെയും ഉണ്ണികൃഷ്ണനെയും ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് നിലത്തുവീണ ഷബീറിന്റെ കാലുകള്‍ ഒരാള്‍ പിടിച്ചുയര്‍ത്തിയ ശേഷം മൂന്നു പേര്‍ ചേര്‍ന്ന് തല്ലിതകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അക്രമികള്‍ രക്ഷപ്പെട്ട ശേഷം നാട്ടുകാരാണ് ഷബീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഗുരുതരമായി പരുക്കേറ്റിരുന്ന ഷബീര്‍ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു