അമ്മയില്ലാത്ത കുട്ടിയാണ് രസില. ലത പോയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു എന്റെ മുത്തുമോള്‍ക്ക്. എല്ലാവരോടും സ്‌നേഹത്തോടെ മാത്രമേ അവള്‍ പെരുമാറാറുള്ളൂ. എന്നിട്ടും ഇത്രയും ക്രൂരമായ വിധി ആണല്ലോ അവളെ തേടിയെത്തിയത്.” പുണെയിലെ ഐ.ടി. കമ്പനിയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട കോഴിക്കോട്ടുകാരി രസിലയുടെ അച്ഛന്‍ രാജുവിന്റെ വാക്കുകളില്‍ സങ്കടക്കടല്‍ ഇരമ്പുന്നു. ”അമ്മയ്ക്കു ബലിയിടാന്‍ വന്നിട്ട് ഡിസംബര്‍ 20ന് ആണവള്‍ തിരിച്ചുപോയത്. ‘ബെംഗളൂരുവിലേക്ക് പോസ്റ്റിങ് ചോദിച്ചിട്ടുണ്ട്, എനിക്കു മാത്രം തരുന്നില്ല പപ്പേ’ എന്നു പറഞ്ഞു.

Image result for malayali rasila raju murder case

‘ബുദ്ധിമുട്ടാണെങ്കില്‍ തിരിച്ചുപോകണ്ടാ, കമ്പനിയുടെ നഷ്ടം അടച്ചു തീര്‍ക്കാം’ എന്നു ഞാന്‍ പറഞ്ഞു. പക്ഷേ, മോളതു സമ്മതിച്ചില്ല. ഇങ്ങനെയാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും തിരിച്ചുവിടില്ലായിരുന്നു. സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പു വിളിച്ചപ്പോള്‍ പോസ്റ്റിങ് കിട്ടി, ഓര്‍ഡര്‍ കിട്ടിയിട്ടില്ല എന്ന് മോള്‍ സന്തോഷത്തോടെ പറഞ്ഞിരുന്നു. ഫെബ്രുവരിയില്‍ ചെറിയച്ഛന്റെ വീടുതാമസത്തിനു വരാം എന്നും പറഞ്ഞു. ജനുവരി 29ന് രാത്രി ഒമ്പതരയോടെ ബെംഗളൂരുവില്‍ നിന്നൊരു കോള്‍, ‘നിങ്ങളുടെ മകള്‍ ബോധരഹിതയായിരിക്കുന്നു, എത്രയും വേഗം പുണെയിലെത്തണം.’ ഞങ്ങള്‍ എത്തുമ്പോഴേക്കും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് നാട്ടിലേക്കു കൊണ്ടുപോകാനുള്ള സൗകര്യം ചെയ്യാമെന്നവര്‍ പറഞ്ഞു. ഞങ്ങള്‍ വന്നുകണ്ടശേഷം പോസ്റ്റ്‌മോര്‍ട്ടം മതിയെന്ന് അറിയിച്ചു.

ആശുപത്രിയില്‍ വച്ച് മോളുടെ ജീവനറ്റ ദേഹം കണ്ടപ്പോള്‍ ഒരച്ഛനും മകളെ ഇങ്ങനെ കാണാന്‍ ഇടവരരുതേ എന്ന് പ്രാര്‍ഥിച്ചുപോയി. ഷൂ കൊണ്ട് ചവിട്ടി വികൃതമാക്കിയ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ. വരിഞ്ഞുമുറുക്കിയ കംപ്യൂട്ടര്‍ കേബിള്‍ കഴുത്തില്‍ ആഴ്ന്നിറങ്ങി ഞരമ്പുകള്‍ മുറിഞ്ഞിരിക്കുന്നു. വലതുകൈ പിടിച്ചുതിരിച്ചതു കൊണ്ട് ദേഹത്തില്‍ നിന്ന് അറ്റതു പോലെ. ആ സ്ഥലവും ഓഫിസും നിറയെ പൊലീസുകാരായിരുന്നു. കോണ്‍ഫറന്‍സ് റൂമില്‍ രണ്ടുമൂന്നു ബക്കറ്റുകള്‍ കമഴ്ത്തി വച്ചിട്ടുണ്ട്. കുറേ കംപ്യൂട്ടറുകളും വയറുകളും വലിച്ചിട്ടിട്ടുണ്ട്. ‘അവളുടെ ഫോണ്‍ എവിടെ എന്നു ചോദിച്ചപ്പോള്‍ ആരും മറുപടി തന്നില്ല. അബുദാബിയില്‍ നിന്ന് വിളിച്ചപ്പോള്‍ ഒരു മണിക്കൂറോളം അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ റിങ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും ആരും എടുത്തില്ല. ഫോണ്‍ കണ്ടുകിട്ടിയെന്നു പറയുന്നതു രണ്ടു ദിവസം കഴിഞ്ഞാണ്. എന്തു സംഭവിച്ചിരിക്കാമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. ഇവിടത്തെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ട് ഫോണ്‍. പക്ഷേ, ഞങ്ങളുടെ സംശയങ്ങള്‍ക്ക് ആരും മറുപടി തന്നില്ല’ സഹോദരന്‍ ലജിന്‍ പറഞ്ഞു. അബുദാബിയിലെ എയര്‍ലൈന്‍സ് കമ്പനിയിലാണ് ലജിന്‍. ഒരു കോടി രൂപയും കുടുംബത്തിലൊരാള്‍ക്ക് ജോലിയുമാണ് വാഗ്ദാനം ചെയ്തത്. എന്തിനാണാ പണം? എന്റെ മോള്‍ക്കു പകരമാകുമോ അത്? നീതി കിട്ടണം അവള്‍ക്ക്. ഞങ്ങളുടെ ശ്രമങ്ങളെല്ലാമിനി അതിനു വേണ്ടി മാത്രമാണ്. യഥാര്‍ഥ കുറ്റവാളിയെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് പുണെ കമ്മിഷണര്‍ക്ക് പരാതി കൊടുത്തിട്ടുണ്ട്. തൃപ്തികരമല്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടും.” ”താമസസ്ഥലത്ത് മലയാളികളാരും ഇല്ലായിരുന്നു. റൂംമേറ്റ് തമിഴ്‌നാട്ടുകാരിയാണ്. അവര്‍ക്കും കാര്യമായൊന്നും അറിയില്ല. ഓഫിസില്‍ ജോലി ചെയ്യുന്നതിനിടെ, അന്ന് വൈകുന്നേരം ബെംഗളൂരുവിലുള്ള അവളുടെ ചെറിയമ്മയുടെ മകള്‍ ആതിരയെ വിളിച്ച് സംസാരിച്ചിരുന്നു. 4.55 ആയപ്പോള്‍ ‘ആരുടെയോ കാലൊച്ച കേള്‍ക്കുന്നു, അഞ്ചു മിനിറ്റ് കഴിഞ്ഞു വിളിക്കാം’ എന്നു പറഞ്ഞ് കട്ട് ചെയ്തു. പിന്നെ, വിളിച്ചില്ല. എന്റെ കുട്ടിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. അവള്‍ക്കും കമ്പനിയിലുള്ളവര്‍ക്കും മാത്രമേ കാരണം അറിയൂ.

ഞങ്ങള്‍ക്കുറപ്പാണ്. ഇപ്പോള്‍ പിടിക്കപ്പെട്ടയാള്‍ ഒറ്റയ്ക്കല്ലിതു ചെയ്തത്. ‘തീരെ വയ്യ, എന്നിട്ടും അയാളെനിക്ക് ലീവ് തരുന്നില്ല’ എന്ന് മേലുദ്യോഗസ്ഥനെക്കുറിച്ച് ആതിരയോടൊരിക്കല്‍ കരഞ്ഞു പറഞ്ഞിരുന്നത്രേ. കുറ്റക്കാരനെന്നു പറഞ്ഞ് പിടിക്കപ്പെട്ടയാളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പ്രശ്‌നമോ ബുദ്ധിമുട്ടുകളോ ഉണ്ടായതായി പറഞ്ഞിട്ടേയില്ല. ആരൊക്കെയോ ചേര്‍ന്ന് മനഃപൂര്‍വം ഉണ്ടാക്കിയ കഥയാണിതെല്ലാം. ഓഫിസില്‍ ജോലിചെയ്യുന്നവരുടെ ഐഡന്റിറ്റി കാര്‍ഡ് പഞ്ച് ചെയ്താലേ അവളിരുന്ന് ജോലി ചെയ്തിരുന്ന റൂമിനകത്തേക്കു കയറാനാകൂ. ആരുടെയെങ്കിലും സഹായമില്ലാതെ സെക്യൂരിറ്റിക്കാരന് റൂമിനകത്തേക്ക് കയറാനാകില്ല. അല്ലെങ്കില്‍ കഫെറ്റീരിയ ഫ്‌ലോറില്‍ ഡ്യൂട്ടിയുള്ള അയാളെങ്ങനെ രസില ജോലി ചെയ്തിരുന്ന ഒമ്പതാം നിലയിലെത്തി? ഉത്തരമില്ല. വൈദ്യുതി നിലച്ചപ്പോള്‍ സെക്യൂരിറ്റിയെ വിളിച്ചു എന്നു പറയുന്നു. ഇത്രയും വലിയൊരു ഓഫിസില്‍ ഇലക്ട്രസിറ്റി പോയാല്‍ പകരം സംവിധാനം ഉണ്ടാകില്ലേ? ഇത്തരം മരണം അവിടെ ആദ്യ സംഭവമല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നിട്ടും തൊണ്ണൂറു ശതമാനം സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഒരു ലേഡി സെക്യൂരിറ്റിയില്ല. കോണ്‍ഫറന്‍സ് റൂമിനകത്ത് നിരീക്ഷണ ക്യാമറയില്ല. മേലുദ്യോഗസ്ഥന്റെ ചില നടപടികളോട് യോജിപ്പുണ്ടായിരുന്നില്ല അവള്‍ക്ക്. ലഞ്ച് ബ്രേക്കിനു വരെ ജോലി ചെയ്യിക്കും, ലീവ് കൊടുക്കില്ല, ട്രാന്‍സ്ഫറിന്റെ കാര്യത്തിലും പ്രശ്‌നമുണ്ടായി. ഒഴിവുദിവസങ്ങളില്‍ അവളെ മാത്രം വിളിച്ചു വരുത്താറുണ്ടത്രേ. അന്നും അങ്ങനെത്തന്നെ. ജോലിയുടെ പുരോഗതി അറിയാനായി ബെംഗളൂരുവില്‍ നിന്ന് ടീം ലീഡര്‍ വിളിച്ചിട്ടും ഫോണെടുക്കാതായപ്പോള്‍ അവരാണ് പുണെ ഓഫിസുമായി ബന്ധപ്പെടുന്നത്. ഹോസ്റ്റലില്‍ അറിയുന്നത് ഏഴു മണിക്കും ഹിന്‍ജേവാഡി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് രാത്രി എട്ടരയ്ക്കുമാണ്. അപ്പോഴേക്കും എല്ലാം വേണ്ടവിധം കൈകാര്യം ചെയ്യാനുള്ള സമയമവര്‍ക്ക് കിട്ടിയിരിക്കണം. അയാള്‍ക്കു വേണ്ടി വാദിക്കാനെത്തുന്നത് അഡ്വക്കേറ്റ് നല്ല ഫീസ് വാങ്ങുന്ന വക്കീലാണെന്ന് കേള്‍ക്കുന്നു. ഏഴായിരമോ എട്ടായിരമോ ശമ്പളം കിട്ടുന്നൊരാള്‍ക്ക് അങ്ങനെയൊരു വക്കീലിനെ വയ്ക്കാന്‍ എവിടുന്നാ പണം?” രാജുവിന്റെ സംശയങ്ങള്‍ അവസാനിക്കുന്നില്ല. നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലായിരുന്നു അച്ഛന്‍. കുന്നമംഗലം പൊലീസ് സ്റ്റേഷനില്‍ ഹോംഗാര്‍ഡ് ആണിപ്പോള്‍. പല സ്ഥലങ്ങളിലായിരുന്നു കുട്ടിക്കാലം. പുണെയിലുമുണ്ടായിരുന്നു കുറച്ചുകാലം. രസില ഏഴാം ക്ലാസായപ്പോള്‍ നാട്ടിലേക്കു പോന്നു. നാമക്കല്‍ സിഎംഎസ് എന്‍ജിനീയറിങ് കോളജില്‍ പഠിക്കുമ്പോഴാണ് ക്യാംപസ് സെലക്ഷനിലൂടെ ജോലി കിട്ടുന്നത്. ബെംഗളൂരുവില്‍ ട്രെയിനിങ്. പുണെയിലെത്തി എട്ടുമാസമേ ആയുള്ളൂ. ആദ്യം വലിയ ആവേശവും സന്തോഷവുമായിരുന്നു. പുതിയ മേലുദ്യോഗസ്ഥന്‍ വന്നതോടെ വല്ലാത്ത മാനസിക സമ്മര്‍ദത്തിലായി. ഫോണ്‍ ചെയ്യുമ്പോഴെല്ലാം ഇതു പറയും. സ്‌പോര്‍ട്‌സിലും ആര്‍ട്‌സിലും ജോലിയിലുമൊക്കെ മിടുക്കിയായിരുന്നു. ഇംഗ്ലിഷ് പാട്ടുകളാണ് കൂടുതല്‍ കേള്‍ക്കാറ്.’ അനിയത്തിയുടെ ഓര്‍മകളില്‍ രസിലയുടെ ചേട്ടന്‍ ലജിന്റെ വാക്കുകള്‍ സങ്കടത്താല്‍ ഇടറുന്നു. ”ഞങ്ങള്‍ രണ്ടു പേരുടെയും പേരു ചേര്‍ത്താണ് രസില എന്നു പേരിട്ടത്. കണ്ണാംതുമ്പീ പോരാമോ… അവളുടെ പ്രിയപ്പെട്ട പാട്ടാണ്. എപ്പോഴും അതിങ്ങനെ മൂളി നടക്കും. ചിരിച്ചുക ളിച്ചിരിക്കാനാണിഷ്ടം. ഗിറ്റാര്‍ പഠിച്ചിരുന്നു. എന്‍ജിനീയറിങ് പഠനം തീരാന്‍ ഒരു വര്‍ഷം ബാക്കിയുള്ളപ്പോഴാണ് ഞങ്ങളുടെ അമ്മ മരിച്ചത്. അതവളെ തളര്‍ത്തി. ഒരു വര്‍ഷം ജോലി ചെയ്ത് സമ്പാദിച്ച പണം കൊണ്ട് ഉപരിപഠനത്തിന് വിദേശത്തു പോകണമെന്നായിരുന്നു ആഗ്രഹം. എന്തായാലും സത്യം പുറത്തു കൊണ്ടുവരണം. അവളുടെ ആത്മശാന്തിക്കായി ഞങ്ങള്‍ക്ക് അത് അറിഞ്ഞേ തീരൂ. സെക്യൂരിറ്റിക്കാരന്‍ ശല്യം ചെയ്തു എന്നതുകൊണ്ടു മാത്രം അസ്വസ്ഥയാകാന്‍ ദുര്‍ബലയല്ലവള്‍. പുറത്തൊക്കെ പഠിച്ചതുകൊണ്ട് ബോള്‍ഡാണ്.

Image result for malayali rasila raju murder case father statement

ഇനിയൊരു കുടുംബത്തിനും ഇങ്ങനെയൊരു നഷ്ടമുണ്ടാകരുത്. ഒരു പെണ്‍കുട്ടിയും എന്റെ അനിയത്തി അനുഭവിച്ചതു പോലൊരു വേദന അനുഭവിക്കരുത്. ഞങ്ങളുടെ ഈ സങ്കടത്തിനു ഉത്തരം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ഉണ്ടാകണം. കാരണം അത്തരം സഹായം ഉണ്ടായില്ലെങ്കില്‍ ചില പ്രതികള്‍ രക്ഷപ്പെടുമോ എന്ന് ഞങ്ങള്‍ക്ക് ഉല്‍കണ്ഠയുണ്ട്. എന്റെ പെങ്ങളുടെ ജീവന്‍ പൊലിഞ്ഞതു പോലെ ഇനി യൊരു പെണ്‍കുട്ടിയുടേയും ജീവന്‍ നഷ്ടപ്പെടരുത്. ഇന്നല്ലെങ്കില്‍ നാളെ മുഴുവന്‍ പ്രതികളും അഴിക്കുള്ളിലാകും. എനിക്കുറപ്പുണ്ട്.”