തിരുവനന്തപുരം: കൈരളി ടിവിക്കും ദേശാഭിമാനി ദിനപ്പത്രത്തിനും തിരുവനന്തപുരത്ത് കൂറ്റന്‍ ഓഫീസ് ഉണ്ടായത് ലീഗ് നേതാവിന്റെ സഹായത്തോടെയെന്ന് നിയമസഭയില്‍ പിണറായി വിജയന്‍. ലീഗ് എംഎല്‍എ ടി.എ അഹമ്മദ് കബീറിന്റെ ചോദ്യത്തിന് മറുപടിയായാണ് പിണറായി ഇക്കാര്യം പറഞ്ഞത്. ദേശാഭിമാനിക്ക് എങ്ങനെയാണ് കൂറ്റന്‍ കെട്ടിടങ്ങളും ഓഫിസും ഉണ്ടായതെന്ന് നാട്ടിലെ ജനങ്ങള്‍ക്കറിയാം. കൈരളിയുടെ കാര്യം നിങ്ങള്‍ നിങ്ങളുടെ നേതാവിനോട് ചോദിക്കുക എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇന്നലെയാണ് നിയമസഭയില്‍ ഇക്കാര്യം ചര്‍ച്ചയായത്. പിന്നാലെ മുഖ്യമന്ത്രി തന്നെ കാര്യം വിശദമാക്കി. കൈരളി രൂപം കൊളളുമ്പോള്‍ പണപ്പിരിവിനും മറ്റും മുന്നില്‍ നില്‍ക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നു. പി.വി അബ്ദുള്‍ വഹാബ് ആണെന്ന് തോന്നുന്നു. അയാളെ ഇപ്പോള്‍ നിങ്ങളുടെ പാര്‍ട്ടിയുടെ എന്തോ ഭാരവാഹിയായി തെരഞ്ഞെടുത്തിട്ടുണ്ടെന്നായിരുന്നു പിണറായിയുടെ വിശദീകരണം.

മുഖ്യമന്ത്രിയുടെ മറുപടിക്ക് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ പി.കെ കുഞ്ഞാലിക്കുട്ടി സ്ഥിരീകരണവും നല്‍കി. ശരിയാണ്, ഒരു പുതിയ ചാനല്‍ വന്നപ്പോള്‍ വഹാബ് സാഹിബും ഞങ്ങളും കെഎംസിസിയും ഒക്കെ സഹായിച്ചിട്ടുണ്ട്. അതൊരു മര്യാദയെന്നായിരുന്നു വിശദീകരണം.