ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ പരമാര്‍ശത്തില്‍ വിവാദത്തിലായി ബിജെപി എംഎല്‍എ. ധനവും ഐശ്വര്യവുമുണ്ടാവാന്‍ ലക്ഷ്മീ ദേവിയെ ആരാധിക്കണമെന്നില്ലെന്നും മുസ്ലീംകള്‍ ചെയ്യാറില്ല, പക്ഷേ അവര്‍ ധനികരാണല്ലോ എന്നുമായിരുന്നു പരാമര്‍ശം.

ബിഹാറില്‍ നിന്നുള്ള ബിജെപി എംഎല്‍എ ലാലന്‍ പസ്വാന്‍ ആണ് പ്രസംഗത്തിനിടെ പുലിവാല് പിടിച്ചത്. ” ധനവും ഐശ്വര്യവുമുണ്ടാവാന്‍ ലക്ഷ്മീ ദേവിയെ ആരാധിക്കണമെന്നാണല്ലോ. മുസ്ലിംകള്‍ സാധാരണയായി ലക്ഷ്മിദേവിയെ ആരാധിക്കാറില്ല. അവരെന്താ ധനികരല്ലേ?” എന്ന് ബിജെപി നേതാവ് ചോദിക്കുന്നു.

”അവര്‍ സരസ്വതി ദേവിയെ ആരാധിക്കാറില്ല, അവര്‍ക്കിടയില്‍ നിന്ന് പണ്ഡിതര്‍ ഉണ്ടാകുന്നില്ലേ? അവര്‍ ഐഎഎസോ, ഐപിഎസോ ആവാതെ ഇരിക്കുന്നുണ്ടോ?” എന്നുമായിരുന്നു പരാമര്‍ശം. കൂടാതെ ആത്മ, പരമാത്മ തുടങ്ങിയവ ജനങ്ങളുടെ വിശ്വാസം മാത്രമമാണെന്നും പ്രസംഗത്തില്‍ പസ്വാന്‍ പറഞ്ഞു.

കരുത്തിന്റെ ദൈവം ബജ്‌റംഗബലിയാണെന്നാണല്ലോ വിശ്വാസം, മുസ്ലിംകളോ, ക്രിസ്ത്യാനികളോ ഇത് വിശ്വസിക്കുന്നില്ല. അവരെന്താ കരുത്തരല്ലേ? വിശ്വാസങ്ങള്‍ നിര്‍ത്തുമ്പോഴേ ജനങ്ങളുടെ ബൗദ്ധിക നിലവാരം വികസിക്കുകയുള്ളൂവെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് ബിജെപി എംഎല്‍എ നേരിടുന്നത്. എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ ഹിന്ദുവിശ്വാസികളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ബിഹാറില്‍ നടക്കുകയാണ്.