ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ശാരീരികക്ഷമതാ പരിശോധന നടത്താന്‍ ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി(എന്‍സിഎ)വിസമ്മതിച്ചതായുള്ള റിപോര്‍ട്ടുകളാണ് പുറത്തു വരുന്നത്. എന്‍സിഎ ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡും ഫിസിയോതെറാപ്പിസ്റ്റ് ആശിഷ് കൗഷിക്കും എന്‍സിഎയില്‍ ഫിറ്റ്നെസ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് ബുംറയെ അറിയിക്കുകയായിരുന്നു. പകരം ബുംറ സ്വന്തമായി കണ്ടെത്തുന്ന വിദഗ്ധ സംഘത്തെ ചികിത്സക്കായി സമീപിക്കാനാണ് ഇരുവരും നിര്‍ദ്ദേശിച്ചത്. നേരത്തെ പരിക്ക് കാരണം വിശ്രമത്തിലായിരുന്നപ്പോള്‍ സ്വകാര്യ സ്പെഷ്യലിസ്റ്റുകളുടെ സഹായം തേടിയതാണ് എന്‍സിഎ സംഘത്തെ ചൊടിപ്പിച്ചത്.

മാത്രമല്ല, താരം എന്‍സിഎയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തനല്ലായിരുന്നെന്നും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്‍സിഎയെ കുറിച്ച് മറ്റ് സീനിയര്‍ താരങ്ങള്‍ക്കുള്ള അഭിപ്രായവും അത്ര നല്ലതായിരുന്നില്ല. ഇക്കാരണം കൊണ്ടാണ് താരം സ്വയം പരിശീലക സംഘത്തെ നിയമിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തില്‍ ദ്രാവിഡോ ബുംറയോ മാധ്യങ്ങളോട് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

വിശാഖപട്ടണത്ത് നെറ്റ് സെഷനുശേഷം ബുംറ നേരത്തെ നിശ്ചയിച്ച പ്രകാരം ബാംഗ്ലൂരില്‍ ഫിറ്റ്‌നസ് ടെസ്റ്റിനായി എത്തി. എന്നാല്‍ എന്‍സിഎ ടെസ്റ്റ് നടത്താന്‍ രാഹുല്‍ ദ്രാവിഡ് വിസമ്മതം അറിയിക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് തുടക്കം മുതല്‍ എന്‍സിഎ സമീപിക്കാത്ത താരത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ നല്‍കും, നാളെ എന്തെങ്കിലും സംഭവിച്ചാല്‍? ദ്രാവിഡ് വിസമ്മതം അറിയിച്ചതിന്റെ കാരണം ഇതായിരുന്നു. നേരത്തെ ബുംറയെ പരിശോധിക്കാനായി ടീം ഇന്ത്യ പരിശീലകന്‍ നിക്ക് വെബിനെ ബാംഗ്ലൂരിലേക്ക് ക്ഷണിക്കാനായിരുന്നു എന്‍സിഎയുടെ മുന്‍ തീരുമാനം.

എന്നാല്‍ പിന്നീട് ബുംറയുടെ ഫിറ്റ്‌നസ് ടെസ്റ്റ് എന്‍സിഎയില്‍ നടക്കില്ലെന്ന് ദ്രാവിഡ് ടീം ഇന്ത്യയുടെ അസിസ്റ്റന്റ് ട്രെയിനര്‍ യോഗേഷ് പര്‍മാറിനെ അറിയിച്ചു. നിങ്ങള്‍ക്ക് സുഖമാണ്. അതിനാല്‍ ഒരു ഫിറ്റ്‌നസ് ടെസ്റ്റിന്റെ ആവശ്യമില്ല. നിങ്ങള്‍ പോയി നിങ്ങളെ സഹായിക്കുന്ന സ്‌പെഷ്യലിസ്റ്റുകളെ സമീപിക്കണം, കാരണം അവര്‍ നിങ്ങളെ നേരത്തെ ചികിത്സിച്ചവരാണ്. ഇതായിരുന്നു താരത്തിന് എന്‍സിഎയില്‍ നിന്ന് ലഭിച്ച മറുപടി റിപോര്‍ട്ടുകള്‍ പറയുന്നു. ചില കളിക്കാരില്‍ നിന്ന് എന്‍സിഎയിലെ അവരുടെ ദുരനുഭവങ്ങളെക്കുറിച്ച് പറഞ്ഞതായും ഇതേതുടര്‍ന്നാണ് ബുംറ പരിശോധനയ്ക്ക് അക്കാദമിയില്‍ എത്താന്‍ നേരത്തെ തയാറാകാതിരുന്നത്.

രാഹുല്‍ ദ്രാവിഡ് എന്‍സിഎയില്‍ അധികാരമേറ്റ് കുറച്ച് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അക്കാദമിയില്‍ കാര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കുന്നതെയുള്ളു. എന്‍സിഎയില്‍ നിലവില്‍ രാജ്യത്തുടനീളമുള്ള 200 ലധികം ക്രിക്കറ്റ് കളിക്കാര്‍ പരിശീലനത്തിനും പഠനത്തിനുമായി എത്തുന്നു. മികച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ രാഹുല്‍ ശ്രമിക്കുന്നതായും റിപോര്‍ട്ടുണ്ട്.