ബെര്‍ലിന്‍ഃ ജര്‍മനിയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി ഗുര്‍ജിത് സിങ് ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൗക്കിന് അധികാരപത്രം നല്‍കി ചാര്‍ജെടുത്തു. ജര്‍മനിയിലെ 23ാമത്തെ അംബാസിഡറാണ് ഗുര്‍ജിത് സിങ്. 1980 ബാച്ചിലെ ഐ.എഫ്.എസ്. ഓഫീസറായ ഗുര്‍ജിത് സിങ് അജ്മീര്‍ മായോ കോളജ്, കൊല്‍ക്കത്താ സെന്റ് സേവ്യേഴ്‌സ് കോളേജ്, ഡല്‍ഹി ജവഹര്‍ലാല്‍ സ്‌ക്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേയ്ഡ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ഗുര്‍ജിത് സിങ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ രണ്ട് പ്രവശ്യം ജപ്പാനിലെ ടോക്കിയോ, കെനിയായിലെ നെയ്‌റോബി, ഇറ്റലിയിലെ റോം എന്നീ ഇന്ത്യന്‍ എംബസികളില്‍ ജോലി ചെയ്തു. തുടര്‍ന്ന് എത്യോപ്യാ, ജിബൂത്തി എന്നീ രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസിഡര്‍, ആഫ്രിക്കന്‍ യൂണിയന്‍ എക്കണോമിക് കമ്മീഷനിലെ ഇന്ത്യന്‍ പ്രതിനിധി, ഇന്തോനേഷ്യയിലെ അംബാസിഡര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇന്തോനേഷ്യയില്‍ നിന്നുമാണ് ബെര്‍ലിനിലെത്തി ഇന്ത്യന്‍ അംബാസിഡറായി ചാര്‍ജെടുത്തത്. നിരവധി സാമ്പത്തിക, വാണിജ്യ പുസ്തകങ്ങളുടെ രചയിതാവാണ് ഗുര്‍ജിത് സിങ്. ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന നീറു സിങാണ് ഭാര്യ. ഗുര്‍ജിത് നീറു സിങ് ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍.