ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ പുതിയ ഒരു വൈറസ് വകഭേദം കൂടി കണ്ടെത്തിയതിനെത്തുടർന്ന് സമഗ്രമായ അന്വേഷണത്തിന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് നടപടികൾ ആരംഭിച്ചു. 49 പേരിലാണ് പുതിയ വൈറസ് ബാധിച്ചതായി അറിയാൻ സാധിച്ചത് . നിലവിൽ യോർക്ക്ഷെയർ , ഹംബർ മേഖലകളിലാണ് പുതിയ വൈറസ് രോഗ വ്യാപനത്തിന് കാരണമായതായി കണ്ടെത്തിയിരിക്കുന്നത്. VUI-21MAY-01 എന്ന് പേരിട്ടിരിക്കുന്ന വൈറസ് വകഭേദം മാരകമാണോ കൂടുതൽ വേഗത്തിൽ വ്യാപിക്കുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പഠനം നടത്തേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ലോക് ഡൗൺ നിയന്ത്രണങ്ങളാലും യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ നൽകിയും കോവിഡിനെ പ്രതിരോധിക്കുന്നതിൽ ബ്രിട്ടൻ കൈവരിച്ച വിജയത്തിന് ഭീഷണിയാവുകയാണ് ജനിതകമാറ്റം വന്ന കോവിഡ് വൈറസിൻെറ വകഭേദങ്ങൾ . ഇന്ത്യൻ വേരിയന്റിൻെറ ഭീഷണിയെത്തുടർന്ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ നിന്ന് ബ്രിട്ടന് പിന്നോക്കം പോകേണ്ടതായി വരുമോ എന്ന ആശങ്ക പരക്കെ ശക്തമാണ് . പുതിയ വൈറസ് വകഭേദങ്ങൾക്ക് വാക്‌സിനുകൾ എത്രമാത്രം ഫലപ്രദമാണെന്ന ആശങ്കയും പരക്കെയുണ്ട്.