നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ബോബി ചെമ്മണ്ണൂര്‍ വാങ്ങിയത് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി നിറഞ്ഞിരുന്നു. നിരവധി പേരാണ് ചെമ്മണ്ണൂരിന് അഭിനന്ദനങ്ങള്‍ നേര്‍ന്നത്. അതേസമയം, ഭൂമി കുട്ടികള്‍ നിരസിച്ചിരുന്നു. വസന്ത ബോബി ചെമ്മണ്ണൂരിനെയും കബളിപ്പിക്കുകയാണെന്ന് ആരോപണങ്ങളും ശക്തമായി.

നിയമപ്രകാരമല്ലെന്നായിരുന്നു ആരോപണം. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരി വസന്ത. ഭൂമി വില്‍പ്പന നടത്താന്‍ ധാരണയായത് നിയമപ്രകാരമാണെന്ന് വസന്ത ആവര്‍ത്തിക്കുന്നു. കോളനിക്കാര്‍ക്കുള്ള ശത്രുതയാണ് ഈ ആരോപണങ്ങള്‍ക്കെല്ലാം പിന്നിലെന്ന് വസന്ത തുറന്നടിച്ചു.

വസന്തയുടെ വാക്കുകള്‍;

തര്‍ക്കമുള്ള ഭൂമിക്ക് പട്ടയമുണ്ട്. അത് സുകുമാരന്‍ നായരുടെ പേരിലാണുള്ളത്. കോളനി നിയമപ്രകാരം ഒരാള്‍ക്ക് പട്ടയം കൊടുക്കുമ്പോള്‍ യഥാര്‍ഥ പേരിലാണ് കൊടുക്കുക. എന്നാല്‍ പട്ടയം ആര്‍ക്ക് വേണണെങ്കിലും ക്രയവിക്രയം ചെയ്യാമെന്ന് വ്യവസ്ഥയുണ്ട്. അങ്ങനെയാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം എനിക്ക് ലഭിച്ചത്.

‘സുകുമാരന്‍ നായര്‍ എന്നയാളുടെ പേരിലായിരുന്നു പിന്നീട് അത് സുഗന്ധി എന്ന സ്ത്രീ അത് വാങ്ങി. സുഗന്ധിയുടെ മകളുടെ കല്ല്യാണ ആവശ്യത്തിന് വേണ്ടി സുഗന്ധിക്ക് താന്‍ പണം നല്‍കി, സ്ഥലം എന്റെ പേരിലായി. കഴിഞ്ഞ 15 വര്‍ഷമായി തണ്ടപ്പേരും പോക്കുവരവും നികുതിയുമെല്ലാം എന്റെ പേരിലാണ്. എല്ലാ രേഖകളും എന്റെ പക്കലുണ്ട്. വില്ലേജ് ഓഫീസില്‍ പോയി പരിശോധിച്ചാല്‍ അറിയാം. ശരിയായ രേഖകള്‍ വെച്ചാണ് സ്ഥലം ബോബി ചെമ്മണ്ണൂരിന് വിറ്റത്. അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങി. ‘

‘കോളനിയില്‍ മദ്യവും കഞ്ചാവുമെല്ലാം കൂട്ടുകച്ചവടമാണ്. ഞാന്‍ അതിനെതിരാണ്. പലതവണ പോലീസിനെ വിവരമറിയിച്ചു. ഇതിന്റെ പേരില്‍ കോളനിക്കാര്‍ക്ക് എന്നോട് ശത്രുതയാണ്. എന്നെ എങ്ങനെയെങ്കിലും ഓടിക്കണമെന്നാണ് കോളനിക്കാരുടെ ഉദ്ദേശം. അതിന് വേണ്ടി പലതരത്തില്‍ എന്നെ ദ്രോഹിച്ചു. വീടിന് കല്ലെറിയുകയും പടക്കംപൊട്ടിക്കുക വരെ ചെയ്തിട്ടുണ്ട്. ഉപദ്രവം സഹിക്കാന്‍ വയ്യാതെയാണ് പോലീസിനെ വിവരമറിയിച്ചത്. ഡിജിപിയെ വരെ കണ്ടു. എവിടുന്നും നീതി ലഭിച്ചില്ല. ‘

‘കോളനിക്കാര്‍ എന്റെ സ്ഥലത്തേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. ഒമ്പതര സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. പുറമ്പോക്ക് വസ്തുവാണെന്ന് കാണിക്കാനാണ് രാജനും കോളനിക്കാരും ശ്രമിച്ചത്. ഇതിനെതിരേയാണ് തന്റെ പോരാട്ടം.