ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിലെ എൻഎച്ച്എസിന് 571,000 ജീവനക്കാരുടെ കുറവുണ്ടായേക്കാവുന്ന സാഹചര്യത്തിൽ രാജ്യത്ത് ഉണ്ടാകാവുന്ന പ്രതിസന്ധി ഒഴിവാക്കാൻ തദ്ദേശീയരായ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തം. എൻഎച്ച്എസിൻെറ വർക്ക് പ്ലാൻ പ്രകാരം നിലവിൽ 154,000 ഫുൾ ജീവനക്കാരുടെ അഭാവം ആണ് ഉള്ളത്. ഈ കണക്കുകൾ 2036 ഓടെ 571,000 ജീവനക്കാരായി മാറുമെന്നും പ്ലാനിൽ പറയുന്നു. മന്ത്രിമാർ പരിശോധിച്ചുകൊണ്ടിരിക്കുന്ന 107 പേജുള്ള ബ്ലൂപ്രിന്റിൽ ആരോഗ്യ മേഖലയെ അലട്ടുന്ന ജീവനക്കാരുടെ അഭാവവും മറ്റും പരിഹരിക്കാനുള്ള വിശദമായ നിർദ്ദേശങ്ങളാണ് ഉൾപ്പെടുന്നത്.

നിലവിലെ രീതി തുടർന്നാൽ എൻഎച്ച്എസിൽ 15 വർഷത്തിനുള്ളിൽ 28,000 ജിപിമാരുടെയും 44,000 കമ്മ്യൂണിറ്റി നേഴ്‌സുമാരുടെയും പാരാമെഡിക്കലുകളുടെയും കുറവ് ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉയർന്നു വരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി ജീവനക്കാരുടെ എണ്ണം വർധിച്ചില്ലെങ്കിൽ വരും വർഷങ്ങളിലുള്ള വർധിച്ചു വരുന്ന രോഗികളെ താങ്ങാൻ എൻ എച്ച് എസിന് കഴിയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ തന്നെ ജീവനക്കാരുടെ ദൗർലഭ്യം മൂലം ഗ്രാമീണ മേഖലയിൽ രോഗികളെ ചികിൽസിക്കാൻ ആവശ്യത്തിന് ജീവനക്കാർ ഇല്ല എന്ന പരാതി ഉണ്ട്.

വിദേശത്ത് നിന്ന് കൂടുതൽ നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ ജീവനക്കാരെ നിയമിക്കുന്നതിനും താൽക്കാലിക ജീവനക്കാർക്കായി പ്രതിവർഷം കോടിക്കണക്കിന് പൗണ്ട് ചെലവഴിക്കുന്നതിനുമുള്ള പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധരും സ്റ്റാഫ് ഗ്രൂപ്പുകളും വ്യാപകമായി പങ്കിടുന്ന കരട് രേഖയിൽ എൻഎച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നു. പദ്ധതിയുടെ ഭാഗമായി പുറത്ത് വിട്ട പ്ലാനിൽ എൻഎച്ച്എസിന് 154,000 ഫുൾടൈം ജീവനക്കാരുടെ കുറവുണ്ടെന്ന് പറയുന്നു. ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണിത്.