തെഹ്‌റാന്‍: ഇറാനിലെ സൗദി അറേബ്യന്‍ എംബസിക്ക് നേരെ വന്‍ പ്രതിഷേധം. ഇറാനിയല്‍ പൊലീസ് പ്രതിഷേധക്കാരെ എംബസിക്കുളളില്‍ നിന്ന് പുറത്താക്കി. ഷെയ്ഖ് നിമര്‍ അല്‍ നിമര്‍ എന്ന ഷിയ പുരോഹിതനെ ശനിയാഴ്ച സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയമാക്കിയതിന് തൊട്ടു പിന്നാലെയാണ് ഇറാനില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. പ്രതിഷേധക്കാരോട് ശാന്തമാകാന്‍ ഇറാനിയിന്‍ പൊലീസ് നിര്‍ദേശിച്ചു. നയതന്ത്ര ബന്ധങ്ങളെ മാനിക്കണമെന്നും അധികൃതര്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.
എംബസിക്കകത്ത് നിരവധി പ്രതിഷേധക്കാര്‍ കടന്ന് കയറിയതായുളള ദൃശ്യങ്ങളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തില്‍ തീ കത്തുന്നതായുളള ദൃശ്യങ്ങളും ഇവയിലുണ്ട്. മുഖം മറച്ച പ്രതിഷേധക്കാര്‍ സൗദി അറേബ്യയുടെ പതാക വലിച്ച് കീറുന്നതായുളള ഫോട്ടോകള്‍ ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ സോഭന്‍ ഹസന്‍വാന്‍ഡ് പോസ്റ്റ് ചെയ്തു.

ഷെയ്ഖ് നിമര്‍ അല്‍ നിമറിന്റെ വധശിക്ഷയില്‍ ഇറാനിയന്‍ സര്‍ക്കാര്‍ നേരത്തേ പ്രതിഷേധം അറിയിച്ചിരുന്നു. സൗദി സര്‍ക്കാര്‍ ഭീകരതയെ പിന്തുണയ്ക്കുന്നുവെന്നാണ് ഇറാന്റെ ആരോപണം. ഇത്തരം നയങ്ങള്‍ പിന്തുടരുന്നതിന് സൗദി വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രലായം പറഞ്ഞു.

സൗദി അറേബ്യയിലും സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ലണ്ടനിലെ സൗദി എംബസിക്ക് പുറത്തും ചെറിയതോതിലുള്ള പ്രതിഷേധം അരങ്ങേറി. സൗദി അറേബ്യയുടെ നടപടി അങ്ങേയറ്റം കുറ്റകരമാണെന്നാണ് ഷാഡോ വിദേശകാര്യമന്ത്രി ഹിലരി ബെന്‍ ട്വീറ്റ് ചെയ്തത്. വധശിക്ഷയെ എതിര്‍ക്കുന്ന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നിമറിന്റെ വിചാരണയിലും കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.
യെമന്‍, പാകിസ്ഥാന്‍, കാശ്മീര്‍ തുടങ്ങിയ മേഖലകളിലും നിമറിന്റെ വധശിക്ഷയെ തുടര്‍ന്ന് പ്രതിഷേധം അരങ്ങേറി. ബഹ്‌റൈനില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി.

വധശിക്ഷയെ കൊലപാതകമെന്നാണ് ലെബനിലെ ഭീകരസംഘടനയായ ഹിസ്ബുളള വിലയിരുത്തുന്നത്. ഇത് കൊടും പാതകമാണെന്നും ലെബനനിലെ ഷിയാ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഇറാഖും സംഭവത്തെ അപലപിച്ചിട്ടുണ്ട്.