മലപ്പുറം: ഒറ്റദിവസംകൊണ്ട് ഒൻപത് കുടുംബങ്ങൾ മാത്രമല്ല, ഒരു സ്കൂളിന്റെ ഹൃദയവും ശൂന്യമായി. പാങ്ങ് ജി.എൽ.പി. സ്കൂളിൽ ഇനി ശേഷിക്കുന്നത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും മാത്രം. പ്യൂൺ ഗോപാലകൃഷ്ണൻ, അധ്യാപികമാരായ ഹസ്‌നത്ത്, റസീന, യശോദ എന്നിവർ മാത്രമാണ് ഇനി സ്കൂളിന്റെ താങ്ങായി നിലകൊള്ളുന്നത്. വിനോദയാത്രയ്ക്കായി പോയ അധ്യാപകസംഘത്തിന്റെ വിവരം പലർക്കും അറിയുന്നത് അവരുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസുകൾ വഴിയായിരുന്നു. യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളും സന്ദർശിച്ച സ്ഥലങ്ങളുടെ വിവരങ്ങളും പങ്കുവെച്ചിരുന്നെങ്കിലും, വൈകിട്ട് അപകടവിവരം എത്തിയതോടെ ആ സന്തോഷം ദുഃഖമായി മാറി.
പാങ്ങ് സ്കൂളിലെ അധ്യാപകർക്ക് പുറമെ സുഹൃത്തുക്കളായ മറ്റ് ചിലരും സംഘത്തിലുണ്ടായിരുന്നു. സ്കൂളിലെ ആയയും ബസ് ഡ്രൈവറും കൂടെയുണ്ടായിരുന്നുവെന്നും ചിലർ കുട്ടികളെയും കൂട്ടിക്കൊണ്ടുപോയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. അതിരപ്പിള്ളിയിൽ നിന്നെടുത്ത ചിത്രങ്ങൾ പിന്നീട് ഓർമ്മകളായി മാത്രം അവശേഷിച്ചു. ചുരമിറങ്ങുന്നതിനിടെ 13-ാം ഹെയർപ്പിൻ വളവിൽ വാഹനം നിയന്ത്രണം നഷ്ടപ്പെടുത്തി ഒൻപതാം വളവിലേക്ക് പതിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തിൽപ്പെട്ട ചിലരുടെ നില അതീവ ഗുരുതരമായി തുടരുമ്പോൾ, പലരെയും കോയമ്പത്തൂരിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനത്തിൽ ആകെ 13 പേരുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
തമിഴ്‌നാട് പോലീസിന്റെയും മറ്റ് രക്ഷാസേനകളുടെയും നേതൃത്വത്തിൽ അതിവേഗ രക്ഷാപ്രവർത്തനമാണ് നടന്നത്. ദുരന്തനിവാരണ സേന, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ് വിഭാഗം എന്നിവർ സംയുക്തമായി പ്രവർത്തനം ഏകോപിപ്പിച്ചു. അപകടവിവരം കുടുംബാംഗങ്ങളെ അറിയിച്ചതോടെ നാട്ടിലും ദുഃഖം പടർന്നു. കേരള സർക്കാരും ഇടപെട്ട് ചികിത്സയും മറ്റ് സഹായങ്ങളും ഉറപ്പാക്കാൻ നീക്കം തുടങ്ങി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ പിന്തുണ ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു.











Leave a Reply