തിരുവനന്തപുരം: കടലില്‍ പെട്ടുപോയ എല്ലാ മത്സ്യത്തൊഴിലാളികളെയും കരയിലെത്തിക്കുന്നത് വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. രക്ഷാപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ചയില്ലെന്നും എല്ലാ ശ്രമങ്ങളും തുടരുമെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തശേഷം ധനസഹായം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞു.

ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായ പൂന്തുറ, വിഴിഞ്ഞം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മറ്റ് സ്ഥലങ്ങളില്‍ എത്തിയ മലയാളികളായ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് പ്രദേശവാസികളെ അവര്‍ അറിയിച്ചിരുന്നു. സുനാമി സമയത്തേക്കാള്‍ വലിയ രക്ഷാപ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നതെന്നും അവര്‍ വിലയിരുത്തി.

മുന്നറിയിപ്പ് നല്‍കിയില്ലെന്ന ആരോപണം ശരിയല്ല. ശക്തമായ ന്യൂനമര്‍ദ്ദം മാത്രമാണെന്ന അറിയിപ്പാണ് ആദ്യം ലഭിച്ചത്. ശക്തമായ കാറ്റാണെന്ന് പിന്നീടാണ് മനസിലായത്. അതനുസരിച്ചുള്ള മുന്നറിയിപ്പുകള്‍ സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.