രാജ്യവും ഇന്റര്‍പോളും വരെ അന്വേഷിക്കുന്ന കുറ്റവാളിയായ നിത്യാനന്ദ വീഡിയോയുമായി രംഗത്ത്. മരണപ്പെട്ടെന്ന പ്രചാരണം സജീവമാകുന്നതിനിടെയാണ്
നിത്യാനന്ദ വീഡിയോയുമായി എത്തിയിരിക്കുന്നത്.

‘അവരുടെ കൈ കൊണ്ട് ചാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവരെക്കാള്‍ ബുദ്ധിയുണ്ട് എനിക്ക്…’ പുതിയ വീഡിയോയില്‍ നിത്യാനന്ദ പറയുന്നു.

അതേസമയം, നിത്യാനന്ദയുടെ അനുയായികള്‍ തന്നെ അദ്ദേഹത്തിനെ സ്വത്തിന് വേണ്ടി വിഷം കൊടുത്തുകൊന്നു എന്നായിരുന്നു പ്രചാരണം. തമിഴ് മാധ്യമങ്ങളും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.

പിന്നാലെ പ്രചാരണങ്ങള്‍ വ്യാജമാണെന്നും നിത്യാനന്ദ സമാധിയില്‍ ആണെന്നും ഉണര്‍ന്ന് കഴിഞ്ഞാല്‍ തിരിച്ചുവരുമെന്നും ഇയാളുടെ ഫെയ്‌സ്ബുക്ക് പേജിലെത്തി അനുയായികള്‍ വ്യക്തമാക്കിയിരുന്നു. ആഴ്ചകളായി നിത്യാനന്ദയുടെ വിഡിയോകള്‍ വരാതായതോടെയാണ് മരിച്ചുവെന്ന പ്രചാരണം ശക്തമായത്.

ഹിന്ദുവിരോധികളാണ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നത്. അതുെകാണ്ടാണ് ഞാന്‍ കൈലാസത്തിലേക്ക് മാറിയത്. ഇനി അവരെന്നെ കൊന്നാലും ഞാന്‍ ഈ ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്ക് മാറി തിരിച്ചുവരും. പഴയ പോലെ തുടരും. ഒന്നും നഷ്ടപ്പെടുന്നില്ല. 200 വര്‍ഷം കൂടി ജീവിക്കും.’ ഇയാള്‍ അവകാശപ്പെടുന്നു.

ബലാല്‍സംഗം, പോക്‌സോ, പ്രകൃതി വിരുദ്ധ പീഡനം,കൊലപാതകം, സാമ്പത്തിക തട്ടിപ്പ് അടക്കം ഒട്ടേറെ കേസുകളും ആരോപണങ്ങളും വട്ടമിട്ട് പറക്കുമ്പോഴാണ് മൂന്ന് വര്‍ഷം മുന്‍പ് നിത്യാനന്ദ ഇന്ത്യ വിട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പിന്നാലെ ദ്വീപ് വാങ്ങി കൈലാസ എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും താനും തന്റെ അനുയായികളും ഈ രാജ്യത്തുണ്ടെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു.

നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ പറയുമ്പോഴാണ് ഔദ്യോഗിക പേജില്‍ നിത്യാനന്ദയുടെ വിശദീകരണ വീഡിയോകള്‍ എത്തുന്നത്.