ജീവിക്കാൻ ഒരു മാർഗവും ഇല്ലാത്ത അവസ്ഥയിൽ മലയാളി ട്രാൻസ് വുമൺ ദയാവധത്തിന് അപേക്ഷ നൽകി. ബംഗളൂരുവിൽ താമസിച്ചു വരുന്ന
കോഴിക്കോട് താമരശ്ശേരി സ്വദേശി റിഹാനയാണ് ദയാവധം നടത്തണമെന്ന ആവശ്യവുമായി എത്തിയിരിക്കുന്നത്.

എട്ട് വർഷം മുൻപ് കർണാടകയിൽ എത്തിയ റിഹാന ലിംഗമാറ്റവുമായി ബന്ധപ്പെട്ട് രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായി. മൂന്ന് ലക്ഷത്തോളം രൂപ ചെലവുള്ള രണ്ടു ശസ്ത്രക്രിയകളാണ് റിഹാന നടത്തിയത്. പലരുടേയും സഹായം തേടിയായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്‌ക്ക് ശേഷം ബംഗളൂരുവിൽ തന്നെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള റിഹാനയ്‌ക്ക് ടെക്‌സ്‌റ്റൈൽസിലോ, ആശുപത്രിയിലോ, മറ്റ് കച്ചവട സ്ഥാപനങ്ങളിലോ ഒന്നും തന്നെ ജോലി ലഭിച്ചില്ല.

കോളേജിൽ പഠിക്കാൻ ആഗ്രഹിച്ചെങ്കിലും തന്റെ സ്വത്വത്തിന്റെ പേരിൽ നേരിടേണ്ടിവന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ റിഹാനയെ പിന്തിരിപ്പിക്കുകയായിരുന്നു. ബംഗളൂരു നഗരത്തിൽ വാടകയ്‌ക്ക് ഒരു വീട് പോലും റിഹാനക്ക് കിട്ടാതെയായി. വാടകയ്‌ക്ക് ലഭിക്കുന്ന വീടുകളിൽ നിന്ന് അയൽക്കാരുടെ പരാതിയെത്തുടർന്ന് ഒരാഴ്ചയ്‌ക്കകം പറഞ്ഞുവിടാറാണ് പതിവ്. ലൈംഗിക തൊഴിലാളിയാകാൻ താത്പര്യമില്ലാത്തത് കൊണ്ട് തന്നെ റിഹാന പിന്നീട് ഭിക്ഷാടനത്തിലേക്ക് ഇറങ്ങി.

ഇപ്പോൾ ജീവിതം എല്ലാം കൊണ്ടും മടുത്തുവെന്നാണ് റിഹാന പറയുന്നത്. മരിക്കാൻ ആഗ്രഹമുണ്ടായിട്ടല്ല, എന്നാൽ ജീവിക്കാൻ മുന്നിൽ വേറെയൊരു വഴിയുമില്ല. ദയാവധം നടത്തണമെന്ന തന്റെ അപേക്ഷ ആദ്യമൊന്നും ജില്ലാ ഭരണകൂടം സ്വീകരിച്ചില്ലെന്നും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് അത് സ്വീകരിച്ചത് എന്നും റിഹാന മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നു.