തൃശൂരില്‍ ഡിടിപിസിയുടെ ഓണാഘോഷ പരിപാടിക്കിടെ തനിക്കെതിരെ വേദിയില്‍ നിന്നും അസഭ്യമുണ്ടായെന്നും അപ്പോള്‍ അതേ വേദിയില്‍ വെച്ച് തന്നെ പ്രതികരിച്ചുവെന്നും ഗായിക സിത്താര കൃഷണകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാട്ടിന്റെ അവസാനത്തോടടുക്കുന്തോറുമാണ് വേദിയുടെ മുന്‍ വരിയില്‍ നിന്ന് ഒരാള്‍ മുഖത്ത് നോക്കി അസഭ്യം പറഞ്ഞത്.

ആദ്യം കേട്ടില്ലെന്ന് നടിച്ചെങ്കിലും പിന്നീട് പതിവില്ലാത്ത ആത്മാഭിമാനം കൊണ്ട് പ്രതികരിച്ചുവെന്നും സിതാര ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. ജന പ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇരിക്കെയാണ് സംഭവം.

സിതാരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

” ഇന്നിതാ തൃശ്ശൂര് dtpc സംഘടിപ്പിച്ച ഓണാഘോഷ പരിപാടി തീരവെ അനുഭവപ്പെട്ട ഒരുകാര്യം പങ്കു വയ്ക്കട്ടെ ഞാനും എന്റെ കൂട്ടുകാരും അവിടെ പാടി , പൂര്‍ണമായും ആഘോഷമാക്കിയ തൃശ്ശൂരെ നല്ല മുത്തുപോലത്തെ ആളുകള്‍ , കരുതലോടെ പെരുമാറിയ സംഘാടകര്‍ എല്ലാവര്‍ക്കും ഒരു കുന്ന് സ്‌നേഹം മാത്രം ! പക്ഷെ പാടിക്കൊണ്ടിരിക്കെ , അവസാനത്തൊടടുക്കുംതോറും ഒരു മനുഷ്യന്‍ മുന്‍ വരികളില്‍ ഒന്നില്‍ ഇരുന്ന് മുഖത്തുനോക്കി അസഭ്യം പറയുകയാണ് പതിവുപോലെ കേട്ടില്ലെന്ന് നടിച്ചു , ഞങ്ങള്‍ സ്ത്രീകളെ കുട്ടിക്കാലം മുതല്‍ ശീലിപ്പിക്കുന്നതാണത് ! പിന്നീടെപ്പോഴോ , പതിവില്ലാത്ത ഒരു അത്മാഭിമാന ബോധം,ഹഹാ -എനിക്കപ്പോള്‍ തോന്നിയ വേദന സദസ്സിനോട് പങ്കു വയ്ക്കണം എന്നു തോന്നി ,പറയുകയും ചെയ്തു ! ജനപ്രതിനിധികള്‍ , ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ ഇരിക്കെയാണ് സധൈര്യം ഒരാള്‍ ഇങ്ങനെ പെരുമാറുന്നത് ! ആ മനുഷ്യന്‍ കേവലം ഒരാളല്ല ,സ്ത്രീകളോട് രണ്ട് ‘എടീ പോടീ ‘ വിളിക്കുന്നതില്‍ തെറ്റില്ല എന്ന് കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണ് ഞാന്‍ പറഞ്ഞ വാക്കുകളില്‍ അസ്വസ്ഥത തോന്നിയ ചില ചെറുപ്പക്കാര്‍ അടുത്ത് വന്നു… ചേച്ചി ഞങ്ങടെ നാട്ടുകാരെ കുറച്ചുകാണിച്ചത് ശരിയായില്ല എന്നാണ് അവരുടെ പക്ഷം.

കുട്ട്യോളെ -ഈ നാടെന്നല്ല ലോകം മുഴുവന്‍ ഉള്ള സകല നാടുകളോടും നാട്ടാരോടും സ്‌നേഹം മാത്രം ! ആ മനുഷ്യന്റെ ധാര്‍ഷ്ട്യത്തൊട് മാത്രമാണ് എന്റെ കലഹം ! ഇത്തരം ആളുകള്‍ നിങ്ങളുടെ പരിസരത്തും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ കൂടെ ഉത്തരവാദിത്തം അല്ലെ ! ഒടുവില്‍ ആളുകള്‍ ഉപദേശവും തരുന്നു -” സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കരുത് ! അതാെരു കള്ളുകുടിയനല്ലേ, പോട്ടെ ” സഹജീവികളോട് വ്യത്തികേട് പ്രവര്‍ത്തിക്കാനുള്ള licence അല്ല മദ്യപാനം ! പിന്നെ പൊതുവെ ഉപദേശിക്കുന്നവരോട് ഒന്നു പറഞ്ഞോട്ടെ , സംഗീതത്തിലെ എല്ലാം അഭിപ്രായ വ്യത്യാസങ്ങളും അറിയിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പ്രേക്ഷകനും ഉണ്ട് ,വിഷയം ഏതുമാവട്ടെ പരസ്പരം കൈമാറുന്ന ഭാഷ അത് മാന്യമാവണ്ടെ !ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് സങ്കടവും ദേഷ്യവും വരുമെന്ന് തോന്നുന്നു! ‘