ജോസ് ജെ വെടികാട്ട്

അത്തക്കളത്തിൽ ചാർത്താൻ ഒരരിയപൂവ് തരുമോ നീ ഓണത്തുമ്പി,
പൂക്കളിൽ നിന്ന് നീ കവർന്നെടുക്കും അമൃതമാം നറുതേൻ തരുമോ, വാനം
പൂകും ഊഞ്ഞാൽ പോൽ തരളമാരുതനിൽ മൃദുസൂനത്തിലിരുന്ന്
ആടുമ്പോൾ നീയും വാനം പൂകുമോ?! തേനും പൂവും പൂക്കളവും തരാൻ
നീയല്ലാതെ മറ്റാരുണ്ട് ഓരോ ഓണ നാളിലും, സ്വപ്നങ്ങളാൽ നിറഞ്ഞൊരു
മധുകുംഭം ഞങ്ങൾക്ക് നിൻ സമ്മാനം!

നിലാവിലുത്രാട രാത്രിയിൽ ശയിക്കുക നിങ്ങൾ ഇമ ചിമ്മി ക്ഷീണത്തിൽ
തിരുവോണ പുലരിയിൽ ഉണർന്നീടുവാൻ! വ്യസനിക്കേണ്ട-
ഓണത്തുമ്പിയുള്ളതു കൊണ്ട് വീണ്ടും മലരുകൾ വിരിയും,
ചെമ്പകസുഗന്ധം പകർന്ന് വീണ്ടും ആതിരകളെത്തും, അരുണൻ വീണ്ടും
ഉദിക്കും ഒരു കുഞ്ഞ് സൂര്യകാന്തി പൂവിന് വേണ്ടി മാത്രമെന്ന പോലെ!
ഓണത്തുമ്പികളുള്ളതു കൊണ്ട് ,ഭ്രമരങ്ങളുള്ളതുകൊണ്ട് പുഷ്പങ്ങളുടെ
എല്ലാ വിഭവങ്ങളുമുണ്ട് അത്തക്കളത്തിൽ നിരത്താൻ! കവടി
നിരത്തിയതുപോൽ പുഷ്പങ്ങൾ നിറഞ്ഞൊരീ അത്തപ്പൂക്കളം
ആരുടെയൊക്കയോ ജന്മമോക്ഷം , കർമ്മമുക്തി! ധർമ്മപത്നി നെറുകിൽ
പൂശും സിന്ദൂരത്തിൻ നിഷ്കളങ്ക ഭാവങ്ങളാണ് കർമ്മമുക്തിക്കാധാരം!

ഓണസംബന്ധമായ വള്ളംകളികൾ കൈക്കരുത്തിന്റെ പോരാട്ടമാണ്,
നീറ്റിലിറക്കും മുമ്പേ ഓടങ്ങളിൽ നെയ്യും മുട്ടയും തേക്കുമ്പോൾ അത്
തുഴയാളുകളുടെ ഉദാസീനതക്ക് കാരണമാകും, കൈത്തഴമ്പാണ് വേണ്ടത്
എന്നൊന്നും ആരും പറയാറില്ല. ജലത്തിലെ ഘർഷണം എളുതാക്കാൻ
വെണ്ണക്കും മുട്ടക്കും ഒപ്പം യോജിച്ചാണ് കൈക്കരുത്ത് പ്രവർത്തിക്കുന്നത്.
ക്രിക്കറ്റിൽ ക്യാച്ച് വഴുതി പോയ കരങ്ങളെ ബട്ടർ ഹാൻഡ്സ് എന്ന്
ആക്ഷേപിക്കുന്നത് പോലെയല്ല ഇത്! കഠിനാധ്വാനവും നൈസർഗീകതയും
ഇവിടെ സമ്മേളിക്കുന്നതു പോലെയാണ്!

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .