കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ഫോണ്‍ ലഭിച്ച് സംഭവത്തില്‍ ഒരാള്‍ പിടിയില്‍. സുനിയുടെ സഹതടവുകാരനായിരുന് വിഷ്ണുവിന് ഫോണും സിംകാര്‍ഡും എത്തിച്ച മലപ്പുറം സ്വദേശി ഇമ്രാന്‍ ആണ് അറസ്റ്റിലായത്. മാലമോഷണക്കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ വിഷ്ണുവിനൊപ്പം നേരത്തേ ജയിലില്‍ കഴിഞ്ഞിരുന്നു. സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം ഫോണ്‍വിളിക്കേസില്‍ പ്രതയായിരുന്ന സനല്‍ പി മാത്യുവിനെ കേസില്‍ നിന്ന് ഒഴിവാക്കി. വട്ടേക്കുന്ന് സ്വദേശി അരവിന്ദനെ പകരം പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെയാണ് സനലിനെ ഒഴിവാക്കിയത്. ജയിലിനുള്ളില്‍ നിന്നാണ് ഫോണ്‍ ചെയ്തതെന്ന് സുനി സമ്മതിച്ചിരുന്നു. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.

ഫോണ്‍വിളി സംഭവത്തില്‍ ഏഴ് പേരെയാണ് പോലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. വിഷ്ണു, സനല്‍, സനില്‍, വിപിന്‍ലാല്‍, സനില്‍കുമാര്‍, ജിന്‍സണ്‍, മഹേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരില്‍ മഹേഷ് ഒഴികെ മറ്റെല്ലാവരും പള്‍സര്‍ സുനിയുടെ സഹതടവുകാരായിരുന്നു.