ഡോ. ഐഷ വി

കിളികളുടെ മധുരസംഗീതവും കലപില ശബ്ദവും നയന മനോഹരമായ കാഴ്ചകളും പുഴയുടെ കളകളാരവവും വൈവിധ്യമാർന്ന സസ്യജന്തു ജനസ്സുകളും ഭൗമോപരിതലത്തിലെ നിന്മോന്നതങ്ങളും ഭാവി തലമുറയ്ക്കായ് മാറ്റിവയ്ക്കാൻ നാമേവരും ശ്രദ്ധിക്കേണ്ടതാണ്. . കാരണം സുനാമി വന്നാലും കാട്ടു തീ വന്നാലും നമ്മൾ ഓടിക്കയറുന്നത് ഉയരങ്ങളിലേയ്ക്കാണ് വെള്ളപ്പൊക്കം വന്നാൽ ആ വെള്ളത്തെ ഉൾക്കൊള്ളാൻ താഴ്ചകളും ആവശ്യമാണെന്ന് നാം സമീപകാലത്തു തന്നെ കണ്ടു കഴിഞ്ഞു.

അടുത്ത കാലത്തായ് ഭൂമിയുടെ ചൂട് കൂടി കൂടി വരികയാണ്.. മൂന്നിൽ രണ്ട് ഭാഗം ജലവും മൂന്നിൽ ഒന്ന് ഭാഗം മാത്രം കരയുമുള്ള ഈ ഗ്രഹത്തിൽ ധ്രുവങ്ങളിലെ മഞ്ഞ് പാളികൾക്ക് രൂപാന്തരം സംഭവിച്ച് ഖരാവസ്ഥ ദ്രാവകാവസ്ഥയിലേയ്ക്ക് പരിണമിച്ചാൽ പിന്നെയുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ? ജലത്താൽ മാത്രം ചുറ്റപ്പെട്ട കരയില്ലാത്ത ഒരു ഗ്രഹമായി ഭൂമി മാറും.

ലക്ഷക്കണക്കിന് വരുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് ഭൂമി. ദിനോസർ , മാമത്ത് തുടങ്ങിവയ്ക്ക് വംശനാശം സംഭവിച്ചു കഴിഞ്ഞു. പാന്റാ , ഒരിനം സൂര്യകാന്തി തുടങ്ങി പല ജീവികളും സസ്യങ്ങളും വംശനാശ ഭീഷണിയുടെ വക്കിലാണ്. കടൽത്തീരവും പുഴയോരവും വനങ്ങളും സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഭൂമിയുടെ സന്തുലിതാവസ്ഥ എന്നും നിലനിർത്തേണ്ടത് നമ്മുടെ കർത്തവ്യമാണ്. അങ്ങനെ നിലനിർത്തിയെങ്കിൽ മാത്രമേ വരുo തലമുറയ്ക്ക് ഈ ഗ്രഹത്തിൽ ജീവിയ്ക്കാൻ സാധിയ്ക്കയുള്ളൂ.
ജൈവ വൈവിധ്യമാണ് ഭൂമിയുടെ നേട്ടം. മനുഷ്യൻ മാത്രമല്ല ഭൂമിയുടെ അവകാശി. മറ്റെല്ലാ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികളാണ്. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുക ഒന്ന് മറ്റൊന്നിന് ഇരയാവുക തുടങ്ങിയ പ്രക്രിയകളും അനസ്യൂതം സംഭവിച്ചു കൊണ്ടേയിരിയ്ക്കും. ഈ തുടർ പ്രക്രിയയിൽ ഏതെങ്കില്ലമൊരുകണ്ണി നഷ്ടപ്പെട്ടാൽ അത് മറ്റെല്ലാ ജീവജാലങ്ങളെയും നേരിട്ടോ അല്ലാതേയോ ബാധിച്ചേക്കാം.

ഞങ്ങളുടെ നാട്ടിൽ കല്ലുവാതുക്കൽ ജങ്ഷനിൽ ഒരു വലി പാറയുണ്ടായിരുന്നു.. നോക്കെത്താ ദൂരത്തു നിന്നും കാണാമായിരുന്ന കല്ലുവാതുക്കൽ പാറയെന്ന ആഗ്‌നേയ ശില . എന്റെ കുട്ടിക്കാലത്തു തന്നെ പാറ പൊട്ടിക്കൽ മൂലം അത് തറനിരപ്പിൽ നിന്നും താഴ്ചയിലേയ്ക്കായി കഴിഞ്ഞിരുന്നു. ഇന്ന് ജനനിബിഡമായി കഴിഞ്ഞപ്പോൾ അങ്ങനെയൊരു ആഗ്‌നേയശില അവിടെയുണ്ടായിരുന്നു എന്ന് ആരും വിശ്വസിക്കാത്ത തരത്തിലേയ്ക്ക് ആ സ്ഥലം മാറിയിട്ടുണ്ട്.

ഒരു ദിവസം ഞാൻ ബസ്സിൽ യാത്ര ചെയ്തപ്പോൾ ശ്രീ. ബാബയെ ജിയോളജിസ്റ്റിനെ കാണാനും സംസാരിക്കാനും ഇടയായി. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം സ്വന്തം വിഷയവുമായി ബന്ധപ്പെട്ട സെമിനാറുകളിലും കോൺഫറൻസിലും സജീവമായി പങ്കെടുക്കുക പതിവാണ്. ഒരേ സീറ്റിൽ ഇരുന്ന ഞങ്ങൾ പല വിഷയങ്ങളും ചർച്ച ചെയ്തു. യാദൃശ്ചികമെന്നു പറയട്ടെ തിരികെയുള്ള ബസ്സിലും ഞങ്ങൾ ഒരേ സീറ്റിലായിരുന്നു. തീരത്തേയ്ക്കാഞ്ഞടിയ്ക്കുന്ന തിരമാലകൾ കരയിൽ തീർക്കുന്ന ഷോക്ക് ആഗിരണം ചെയ്യാൻ തീരത്തെ മണൽ തിട്ടയക്കാണ് കഴിയുക. . കടൽ തീരത്ത് മനുഷ്യന്റെ ഇടപെടൽ അധികമില്ലാത്ത സ്ഥലത്ത് മണലിനെ പൊതിഞ്ഞ് കിടക്കുന്ന വളളികൾ നല്ലൊരു കവചമാണ്.

ഭൂമിയിൽ മനുഷ്യന്റെ ഇടപെടൽ പ്രകൃതിക്ഷോഭം മലിനീകരണം എന്നിവമൂലം ധാരാളം പാരിസ്ഥിതികാഘാതങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കേണ്ടത് മനുഷ്യന്റെ ധർമ്മമാണ്. മരങ്ങൾ വച്ച് പിടിപ്പിക്കുക, മലിനീകരണം ഉണ്ടാകാതെ നോക്കുക, ആഗേളതാപനം കുറയ്ക്കുക, ചെറു വനങ്ങൾ സൃഷ്ടിയ്ക്കുക. മിയാ വാക്കി ഫലവൃക്ഷ വനം സൃഷ്ടിക്കുക എന്നീ കർമ്മങ്ങൾ നമുക്ക് അനുഷ്ടിക്കാവുന്നതാണ്. ആണവ അവശിഷ്ടങ്ങളും വ്യാവസായിക മാലിന്യങ്ങളും നമ്മൾ ശാസ്ത്രീയമായി മറവു ചെയ്യേണ്ടവയാണ്.

അതുപോലെ ഓസോൺ പാളിയിലെ വിള്ളൽ കുറയ്ക്കാനും നമ്മൾ പരിശ്രമിക്കണം. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് ആഗോളതാപനം കുറയ്ക്കും. ഭൂമി സംരക്ഷിച്ച് നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇത് അര നൂറ്റാണ്ടു മുമ്പ് മനസിലാക്കിയവർ 22 ഏപ്രിൽ 1970 മുതൽ ഭൗമദിനം ആചരിക്കുന്നു. അതിനാൽ നല്ല ഭാവിയ്ക്കായ് നമുക്കും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാം.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.