ഡോ. ഐഷ വി

മരുന്നിന്റെയാവശ്യത്തിനായി പത്മനാഭൻ മേസ്തിരി താന്നിക്ക ഉരലിൽ ഇട്ട് ഇരുമ്പുലക്ക കൊണ്ട് ഇടിച്ച് പൊട്ടിയ്ക്കുമ്പോൾ ഞങ്ങൾ ക്യൂ നിന്നു. താന്നിക്കയുടെ പരിപ്പിന് നല്ല രുചിയാണ്. പത്മനാഭൻ മേസ്തിരിയാണ് ആ രുചി ഞങ്ങൾക്കാദ്യം പഠിപ്പിച്ച് തന്നതും. താന്നിക്ക പൊട്ടിച്ചു കൊണ്ടിരിയ്ക്കുമ്പോൾ പത്മാനാഭൻ മേസ്തിരി ആ കഥ പറഞ്ഞു. അവരുടെ പരിചയത്തിലുള്ള ഒരു കുട്ടി ” ചേര് ” എന്ന വൃക്ഷത്തിന്റെ ഭാഗങ്ങൾ സ്പർശിയ്ക്കാനിടയായി. പിന്നെ കുട്ടിയുടെ ദേഹം ചൊറിഞ്ഞു തടിച്ചു. ചൊറിച്ചിൽ നിൽക്കാതായപ്പോൾ കുട്ടിയുടെ അമ്മൂമ്മയ്ക്ക് കാര്യം മനസ്സിലായി. ചേര് മരത്തിന്റെ ഇലയിലോ മറ്റോ സ്പർശിച്ചതാണ് കാരണമെന്ന്. അമ്മൂമ്മ കുട്ടിയെയും കൂട്ടി താന്നിമരത്തിന്റെ അരികിലെത്തി. എന്നിട്ട് കുട്ടിയോട് പറഞ്ഞു: താന്നിമരത്തിനോട് കൈകൂപ്പി ” ചേരച്ചൻ ചെയ്ത പിഴ താന്നിയച്ചൻ പൊറുക്കണേ” എന്ന് പറയാൻ. കുട്ടിയത് അനുസരിച്ചു. അമ്മൂമ്മ കുറച്ച് താന്നിയില പറിച്ച് ഉള്ളം കൈയ്യിലിട്ട് ഞെരടി ചാറെടുത്ത് കുട്ടിയുടെ ദേഹത്ത് പുരട്ടി കൊടുത്തു. കുട്ടിയക്ക് ആശ്വാസമായി. അങ്ങനെ ചേരച്ചൻ ചെയ്ത പിഴ താന്നിയച്ചൻ പൊറുത്തു.

കഥ തീർന്നപ്പോഴേയ്ക്കും പത്മനാഭൻ മേസ്തിരി കുറച്ച് താന്നിയ്ക്ക കൂടി പൊട്ടിച്ച് മുറത്തിലിട്ടിരുന്നു. ഞങ്ങളത് കൈക്കലാക്കി തിന്നു. ഞങ്ങൾ സ്കൂളിൽ പോകുന്ന ദിവസമാണ് താന്നിക്ക പൊട്ടിയ്ക്കുന്നതെങ്കിൽ ചിലപ്പോൾ ഒരു മുറം നിറയെ പരിപ്പ് കാണും. അത് പാവടയുടെ പോക്കറ്റിലിലും ഉടുപ്പിന്റെ പോക്കറ്റിലുമിട്ട് കളിച്ച് നടക്കുന്നതിനിടയിൽ തിന്നുതീർക്കുന്ന പരിപാടിയും ഞങ്ങൾക്കുണ്ടായിരുന്നു. താന്നി ഒട്ടേറെ ഔഷധ ഗുണമുള്ള വൃക്ഷമാണ് . പരിപ്പിന് പോഷക ഗുണവും. ചേരിൽ സ്പർശിക്കുന്നത് മൂലമുണ്ടാകുന്ന അലർജിയ്ക്ക് താന്നിയിലയാണ് മറുമരുന്നെന്ന് പഴമക്കാർക്ക് അറിയാമായിരുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.