കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മേയ് മാസത്തില്‍ ഇന്ത്യ മുഴുവനും പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ക്ഡൗണ്‍ കാരണം നാട്ടിലേക്ക് യാത്ര ചെയ്യാന്‍ എയര്‍ലൈന്‍ കമ്പനികളും മറ്റിതര ഏജന്‍സികളും മുഖേന വളരെ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ക്കാണ് യാത്ര മുടങ്ങിയത്. ഇങ്ങനെ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ട് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളൈറ്റ് ക്യാന്‍സലേഷന്‍ വന്നത് കാരണം യാത്ര മുടങ്ങിയ ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റിതര രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലുമുണ്ട്.

ഇങ്ങനെ തങ്ങളുടേതല്ലാത്ത കാരണത്താല്‍ യാത്ര മുടങ്ങിയ പല പ്രവാസി ഭാരതീയരും തങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്തത് എയര്‍ ഇന്ത്യയും അതോടൊപ്പം തന്നെ മറ്റ് പല ഏജന്‍സികളും വിമാന കമ്പനികളും മൂലമാണ്. യൂറോപ്പിലും യുകെയിലുമുള്ള പല ഏജന്‍സികളും മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഏജന്‍സികളില്‍ പലതും റീഫണ്ടും അതുമല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് ഓപ്പണ്‍ ടിക്കറ്റ് അടക്കം ഓഫര്‍ ചെയ്യുമ്പോള്‍ നാട്ടില്‍ നിന്നുള്ള പല ഏജന്‍സികളഉം എയര്‍ ഇന്ത്യ അടക്കമുള്ള പല വിമാന കമ്പനികളും തങ്ങളുടേതല്ലാത്ത കാരണത്താല്‍ യാത്ര മുടങ്ങിയതിന് റീഫണ്ട് ആവശ്യപ്പെടുമ്പോള്‍ റീഫണ്ടിന് പകരം ഒരു വര്‍ഷത്തേക്കുള്ള റീ ഷെഡ്യൂള്‍ മാത്രമാണ് ഇതുവരെ ഓഫര്‍ ചെയ്തിരിക്കുന്നത്. ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്ത ഗള്‍ഫ് മേഖലയില്‍ അടക്കമുള്ള ഏറിയ ഭാഗം പ്രവാസി ഇന്ത്യക്കാര്‍ക്കും കഴിഞ്ഞ ഏപ്രില്‍ മുതല്‍ വരുന്ന ഏപ്രില്‍ വരെയുള്ള ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ നാട്ടിലേക്കുള്ള ഒരു മടക്കയാത്ര പല കാരണങ്ങളാല്‍ അസാദ്ധ്യമാണ്. കാരണം പലര്‍ക്കും രണ്ട് വര്‍ഷം അല്ലെങ്കില്‍ 3 വര്‍ഷം കൂടുമ്പോള്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്നവരാണ്.കൂടാതെ ഫാമിലിയായിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കുട്ടികളുടെ സ്‌കൂള്‍ അവധി, അവരുടെ അവധി അവയെല്ലാം ക്രമീകരിച്ചുള്ള ഒരു യാത്ര ഒരു പക്ഷെ ഒരു വര്‍ഷ കാലയളവിനുള്ളില്‍ അസാദ്ധ്യമാണ്. കൂടാതെ ഉടന്‍തന്നെ യാത്ര തിരിക്കാന്‍ എന്നു കരുതിയാല്‍ നാട്ടിലെ സാഹചര്യം കണക്കിലെടുത്ത് ക്വാറന്റൈനും മറ്റും മൂലം അവധിയുടെ പകുതി സമയവും അങ്ങനെ മാറികിട്ടും. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പലരും ഈ ഒരു വര്‍ഷക്കാലയളവിനുള്ളിലെ അവരുടെ യാത്ര ഒഴിവാക്കാനാണ് സാധ്യത.

ഇങ്ങനെയുള്ള സാഹചര്യത്തിലാണ് റീഷെഡ്യൂളിന് പകരം റീഫണ്ട് തന്നെ വേണം. അല്ലെങ്കില്‍ പ്രസ്തുത തീരുമാനം വിമാന കമ്പനികളെ മാത്രമേ സഹായിക്കൂ എന്ന നിലയില്‍ ആക്ഷേപം ഉയര്‍ന്നത്. പ്രസ്തുത വിവരം ചൂണ്ടിക്കാണിച്ച് യുകെയിലെ ഹേ വാര്‍ഡ്‌സ്ഹീത്തില്‍ താമസിക്കുന്ന ജിജോ അരയത്തും സട്ടനില്‍ താമസിക്കുന്ന അഭിലാഷ് അഗസ്റ്റിനും ശ്രീ ജോസ് കെ മാണി അടക്കമുള്ള പലരുടേയും ശ്രദ്ധയില്‍ പ്രസ്തുത വിവരം അറിയിക്കുകയും ശ്രീ ജോസ് കെ മാണി എംപി പ്രവാസി ഇന്ത്യക്കാരുടേയും വിദേശ മലയാളികളുടേയും പ്രസ്തുത കാര്യത്തില്‍ ഇടപെടണമെന്നും അനുചിത തീരുമാനം കൈക്കൊള്ളണമെന്നും കേന്ദ്ര ഗവണ്‍മെന്റിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കൂടാതെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അനുകൂലമായ തീരുമാനമാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ആളുകള്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് എന്നതിന് പകരം രണ്ടു വര്‍ഷത്തിനകം യാത്ര ചെയ്യുന്നതിനാവശ്യമായ റീ ഷെഡ്യൂളുകള്‍ കാലാവധി നീട്ടുകയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു വിശദീകരണമാണ് ഇപ്പോള്‍ സുപ്രീം കോടതി മൂന്ന് ആഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ്തുത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രവാസി ഇന്ത്യക്കാര്‍ക്ക് അനുകൂലമായ ഒരു നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍.