വേദനയില്ലാ മരണം വാഗ്ദാനം ചെയ്യുന്ന ആത്മഹത്യാ മെഷീന്‍ നിയമവിധേയമാക്കി സ്വിറ്റ്‌സര്‍ലന്‍ഡ്. ശവപ്പെട്ടി പോലെയിരിക്കുന്ന മെഷീനിനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ഒരു മിനിട്ടില്‍ വേദനയില്ലാ മരണം സംഭവിക്കുമെന്നാണ് മെഷീന്‍ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പെട്ടിക്കുള്ളില്‍ കിടത്തി ഓക്‌സിജന്റെ അളവ് കുറച്ചാണ് ഹൈപ്പോക്‌സിയ, ഹൈപ്പോകാപ്‌നിയ എന്നിവയിലൂടെയാണ് മരണം സംഭവിക്കുക.

മരണം ആഗ്രഹിക്കുന്നയാള്‍ പെട്ടിക്കുള്ളില്‍ കിടന്നാല്‍ യന്ത്രം നിരവധി ചോദ്യങ്ങള്‍ ചോദിക്കും. എല്ലാത്തിനും കൃത്യമായ മറുപടി നല്‍കിയതിന് ശേഷം അവസാനമായി യന്ത്രത്തിനുള്ളിലുള്ള ബട്ടണ്‍ അമര്‍ത്താം

മെഷീനകത്തുനിന്ന് തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ശരീരം പൂര്‍ണമായി തളര്‍ന്നവര്‍ക്ക് കണ്ണടച്ചാല്‍ പോലും യന്ത്രം പ്രവര്‍ത്തിപ്പിക്കാം. മരണം സംഭവിച്ച് കഴിഞ്ഞാല്‍ ഇത് ശവപ്പെട്ടി ആയും ഉപയോഗിക്കാം. ബയോഡീഗ്രേഡബിള്‍ ക്യാപ്സ്യൂള്‍ അടിത്തട്ടില്‍ നിന്ന് വേര്‍പെടുത്തുകയും ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശ വാദം. നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ എക്‌സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. ഫിലിപ് നിഷ്‌കെയാണ് ഈ മെഷീനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

അടച്ചിട്ട സ്ഥലത്ത് അകപ്പെട്ടാല്‍ ഭയപ്പെടുന്ന വ്യക്തിയാണെങ്കില്‍ പുറത്തു കടക്കാനുള്ള വഴിയും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് യന്ത്രം കൊണ്ടുപോയി പ്രവര്‍ത്തിപ്പിക്കാം.

ന്യൂസീലന്‍ഡില്‍ ദയാവധം അനുവദനീയമാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 1300ഓളം ആളുകള്‍ രാജ്യത്ത് ദയാവധം സ്വീകരിച്ചിരുന്നു. മെഷീനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു. ഇത് വെറും ഗ്യാസ് ചേമ്പറാണെന്നും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമൊക്കെ വിമര്‍ശകര്‍ പറയുന്നു.