ന്യൂസ് ഡെസ്ക് മലയാളം യുകെ

അടിയന്തിര സിസേറിയൻ ശാസ്ത്രക്രിയയെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കൾ എൻഎച്ച് എസിലെ മറ്റേർണിറ്റി സർവീസിനെ കുറിച്ച് ദേശീയതലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നു. കഴിഞ്ഞവർഷം ജനുവരിയിലാണ് ബ്രൈറ്റൺസ് റോയൽ സസെക്സ് കൗണ്ടി ഹോസ്പിറ്റലിൽ (ആർഎസ് സിഎച്ച്) വച്ചാണ് അബിഗെയ്ൽ ഫൗളർ മില്ലർ മരിച്ചത്.


സംഭവത്തിനുശേഷം നടത്തിയ അന്വേഷണത്തിൽ അമ്മയെ വേഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് എൻഎച്ച്എസ്സിന്റെ പരിചരണത്തിൽ കുട്ടികൾ മരിക്കുകയോ രോഗാവസ്ഥയിലാകുകയോ ചെയ്ത കുടുംബങ്ങൾ ഒന്നടങ്കം ഇംഗ്ലണ്ടിലെ എൻഎച്ച്എസ് പ്രസവ സേവനങ്ങളെ കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്നു. ഒരു ദേശീയ അന്വേഷണം പ്രഖ്യാപിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഏക പോംവഴി എന്ന് അബിഗെയ് ലിന്റെ പിതാവ് റോബർട്ട് മില്ലർ മാധ്യമങ്ങളോട് പറഞ്ഞു.


2022 ജനുവരി 21 -ന് മില്ലറും ഭാര്യ കാറ്റി ഹൗളറും നാല് തവണയാണ് ആശുപത്രിയുമായി ബന്ധപ്പെട്ടത്. അവരുടെ ആദ്യത്തെ ഫോൺകോളിൽ തന്നെ കാറ്റി ഫൗളർ കടുത്ത പ്രസവ വേദനയിൽ ആണെന്ന് അറിയിച്ചിരുന്നു. പിന്നീട് രക്തസ്രാവം വരുകയും തളർച്ചയും ശ്വാസ തടസ്സം ഉണ്ടാവുകയും ചെയ്യുകയായിരുന്നു. തന്റെ വിഷമാവസ്ഥ അറിയിച്ച് 4 ഫോൺ കോളുകൾ അവർ ആശുപത്രിയിലേക്ക് നടത്തി. സിസേറിയൻ വഴിയാണ് അബിഗെയ്ൽ ജനിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ഹെൽത്ത് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ റിപ്പോർട്ട് അനുസരിച്ച് അബിഗെയ് ലിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നു. മറ്റേർണിറ്റി അസ്സസ് മെൻറ് യൂണിറ്റിലേക്കുള്ള മൂന്നാമത്തെ ഫോൺകോളിനെ തുടർന്ന് കാറ്റി ഫൗളറെ ആശുപത്രിയിലേയ്ക്ക് വിളിക്കേണ്ടതായിരുന്നുവെന്ന ഗുരുതരമായ പിഴവും എച്ച് എസ് ഐ ബി യുടെ റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്.