ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ പേഴ്സ് അതിവിദഗ്ദമായി മോഷ്ടിച്ച യുവതി കൈയ്യോടെ കുടുക്കി സിസിടിവി. തൃശ്ശൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുത്തൂരില്‍ നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യബസില്‍ വെച്ചാണ് മോഷണം നടന്നത്.

പുത്തൂര്‍ സ്വദേശി സുനിതയുടെ പേഴ്‌സാണ് സ്വകാര്യബസില്‍ വച്ച് അടുത്തുനിന്ന സ്ത്രീ മോഷ്ടിച്ചത്. സുനിതയുടെ പിന്നില്‍ നില്‍ക്കുന്ന യുവതി സുനിതയുടെ ഹാന്‍ഡ് ബാഗിന് മുകളിലൂടെ ഷാളിട്ട് അതിനുള്ളിലൂടെയായിരുന്നു പേഴ്‌സ് കൈക്കലാക്കുന്നത്.
പേഴ്സ് നഷ്ടപ്പെട്ട വിവരം സുനിത അറിഞ്ഞിരുന്നില്ല. ശേഷം സുനിതയോടൊപ്പം അവരും ബസ്സില്‍ നിന്നിറങ്ങുന്നുമുണ്ട്. മോഷണം ആരും കണ്ടില്ലെങ്കിലും എല്ലാം കൃത്യമായി സിസിടിവി ഒപ്പിയെടുത്തിട്ടുണ്ട്.

പ്രതിയായ യുവതിയെ കണ്ടെത്താനായി ബസില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും തൃശ്ശൂര്‍ സിറ്റി പോലീസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.

പിന്നീട് മോഷണം നടന്നതായി മനസിലായപ്പോള്‍ സുനിത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്.

ഓരോ യാത്രക്കാരും അവരവരുടെ മൊബൈല്‍ഫോണ്‍, വിലപ്പിടിപ്പുള്ള വസ്തുക്കള്‍ എന്നിവ സംബന്ധിച്ച് പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് തൃശ്ശൂര്‍ സിറ്റി പോലീസ് ഫേബുക്കിലൂടെ അഭ്യര്‍ഥിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്വകാര്യബസില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച ബസ് ഉടമയെ സിറ്റി പോലീസ് അഭിനന്ദിക്കുകയും ചെയ്തു.

അതിനിടെ, സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പേഴ്സ് നഷ്ടപ്പെട്ട യാത്രക്കാരിയും കമന്റ് ചെയ്തിട്ടുണ്ട്. തന്റെ പേഴ്സാണ് നഷ്ടപ്പെട്ടതെന്നും സെന്റ് തോമസ് കോളേജ് സ്റ്റോപ്പ് മുതല്‍ ജില്ലാ ആശുപത്രി വരെയുള്ള കാല്‍ കിലോമീറ്റര്‍ ദൂരത്തിനിടെയാണ് സംഭവം നടന്നതെന്നും ഒരുമിനിട്ട് സമയം കൊണ്ടാണ് മോഷണം നടത്തിയതെന്നും ഇവര്‍ കമന്റില്‍ പറഞ്ഞു. മോഷ്ടാവ് തന്റെ ദേഹത്ത് സ്പര്‍ശിച്ചിട്ടേ ഇല്ല, അതിനാല്‍ മോഷണം നടന്നത് അറിഞ്ഞതുമില്ല. രാവിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ബസ് ജീവനക്കാരുടെയും പോലീസിന്റെയും സഹകരണത്തിന് നന്ദിയുണ്ടെന്നും ഇവര്‍ ഫെയ്സ്ബുക്ക് കമന്റിലൂടെ പറഞ്ഞു.