പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നിലയ്ക്കലിന് സമീപം ഇലവുങ്കലാണ് അപകടം. ബസില്‍ 62 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള ഭക്തരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ ഏഴു കുട്ടികളും ഉള്‍പ്പെടുന്നു. എരുമേലി-ഇലവുങ്കല്‍ റോഡില്‍ വെച്ച് ബസ് നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തതായി ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ഗുരുതരമായ പരിക്കുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനും ബാക്കിയുള്ളവരെ പത്തനംതിട്ട ജില്ലാ, താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിക്കാനും നിര്‍ദേശം നല്കിയതായി കലക്ടര്‍ പറഞ്ഞു.

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അതേസമയം ബസിലെ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് നാട്ടുകാര്‍ സൂചിപ്പിക്കുന്നത്.