കോട്ടയം: സിസ്‌റ്റര്‍ ലൂസി കളപ്പുര ബ്ലാക്‌ മാസിന്റെ ആളാണെന്ന്‌ പി.സി. ജോര്‍ജ്‌ എം.എല്‍.എ. സിസ്‌റ്റര്‍ ലൂസിയുടെ ആത്മകഥ വായിക്കുന്നതിലും നല്ലത്‌ ആത്മഹത്യ ചെയ്യുന്നതാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികരുടെ പേരു പറയാന്‍ എന്തുകൊണ്ടാണ്‌ അവര്‍ തയാറാകാത്തത്‌..? സിസ്‌റ്റര്‍ ലൂസിയുടെ ആരോപണത്തിനു മെത്രാന്‍മാരാണ്‌ മറുപടി പറയേണ്ടത്‌.

എന്‍.ഡി.എയുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചു. സംസ്‌ഥാനത്തെ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടിയായിട്ടും ബി.ജെ.പിയിലെ നേതാക്കള്‍ക്കു മത്സരിക്കണമെന്നല്ലാതെ ജയിക്കണമെന്നില്ല. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണു നരേന്ദ്ര മോഡി. മോഡി സര്‍ക്കാര്‍ റിസര്‍വ്‌ ബാങ്ക്‌ കൊള്ളയടിക്കുകയാണെന്നും പി.സി. പറഞ്ഞു. രാഷ്‌ട്രീയത്തില്‍നിന്നു വിരമിക്കാന്‍ ആഗ്രഹിക്കുന്നില്ല. പൂഞ്ഞാറില്‍ തന്നെക്കാള്‍ മികച്ചവന്‍ വന്നാല്‍ രാഷ്‌ട്രീയം നിര്‍ത്തും. സമ്പത്തു മാത്രം കണ്ടുവളര്‍ന്ന ജോസ്‌ കെ. മാണിക്ക്‌ രാഷ്‌്രടീയ പാരമ്പര്യമില്ല.

സംസ്‌ഥാന സര്‍ക്കാര്‍ നിയോഗിച്ച ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ജീവിതനിലവാരം നോക്കി സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാന്‍ ശുപാര്‍ശ ചെയ്യണം. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ പെന്‍ഷന്‍ 25,000 രൂപയായി നിജപ്പെടുത്തണം. സംസ്‌ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 42 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ശമ്പളവും 24 ശതമാനം പെന്‍ഷനുമായി നീക്കിവയ്‌ക്കേണ്ടിവരുന്നത്‌ വികസനത്തെ പിന്നോട്ടു നയിക്കുമെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു.