തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 4.40ന്റെ എമിറേറ്റ്‌സ് വിമാനത്തിലായിരുന്നു യാത്ര. ദുബായ് വഴിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. തിങ്കളാഴ്ചയായിരുന്നു മുഖ്യമന്ത്രി യാത്രതിരിക്കാന്‍ ഇരുന്നതെങ്കിലും പെട്ടെന്ന് തീരുമാനം മാറ്റുകയായിരുന്നു.

അതീവ രഹസ്യമായിട്ടായിരുന്നു ഇന്നത്തെ യാത്രക്കുള്ള തീരുമാനം എടുത്തത്. പൊതുഭരണ വകുപ്പ് സെക്രട്ടറി അടക്കം മൂന്ന് പേര്‍ക്ക് മാത്രമാണ് ഈ കാര്യം അറിയാമായിരുന്നത്. നേരത്തെ കഴിഞ്ഞമാസം 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും സംസ്ഥാനത്തെ മുക്കിയ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും നല്‍കിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകള്‍ ഇ-ഫയല്‍ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാനാണ് തീരുമാനം. മന്ത്രിസഭായോഗത്തില്‍ മന്ത്രി ഇ.പി.ജയരാജനായിരിക്കും അധ്യക്ഷത വഹിക്കുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയും ജയരാജന് നല്‍കിയിട്ടുണ്ട്.