പിഞ്ചു കുഞ്ഞിനേയും അമ്മയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി യുവതിയുടെ വീട്ടുകാര്‍. സ്ത്രീധനത്തിനും സ്വത്തിനും വേണ്ടി പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ കൊടിയപീഡനം അനുഭവിച്ചിരുന്നതായ് വീട്ടുകാര്‍ പറയുന്നു. കല്ലറ മിതൃമ്മല മാടന്‍കാവ് പാര്‍പ്പിടത്തില്‍ ഷീലയുടെ മകളും മുതുവിള സലാ നിവാസില്‍ റിജുവിന്റെ ഭാര്യയുമായ അഞ്ജു(26), ഏക മകന്‍ പത്തുമാസം പ്രായമുള്ള മാധവ് കൃഷ്ണ എന്നിവരെ 28നു കുടുംബവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ഉന്നതാധികാരികള്‍ക്കു പരാതി നല്‍കി. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് ഉപരി അന്വേഷണത്തിനായി ഡിവൈഎസ്പിക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും പാങ്ങോട് എസ്‌ഐ നിയാസ് പറഞ്ഞു.സ്ത്രീധനത്തിനും സ്വത്തിനും വേണ്ടി അഞ്ജുവിനെ പീഡിപ്പിച്ചതാണു മരണത്തില്‍ എത്തിയതെന്നു പരാതിയില്‍ പറയുന്നു.