കൊച്ചി: പിസി തോമസിന്‍റെ കേരള കോൺഗ്രസും ജോസഫ് ഗ്രൂപ്പും ലയിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് എന്‍ഡിഎ വിടാന്‍ പിസി തോമസ് വിഭാഗം തീരുമാനിച്ചത്. മാന്യമായ പരിഗണന എന്‍ഡിഎയില്‍ നിന്നും ലഭിച്ചില്ലെന്ന് പി സി തോമസ് പറഞ്ഞു. ജോസഫ് ഗ്രൂപ്പ് തന്‍റെ പാര്‍ട്ടിയില്‍ ലയിച്ച് കേരള കോണ്‍ഗ്രസായി പ്രവര്‍ത്തിക്കുമെന്ന് പിസി തോമസ് അറിയിച്ചു. മുവാറ്റുപുഴയിൽ ജോസഫ് വിഭാഗം ജനറല്‍ സെക്രട്ടറി ടി യു കുരുവിളയും പി സി തോമസും ക‍ഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് ലയന തീരുമാനം.

പി സി തോമസിന്‍റെ പാര്‍ട്ടിയില്‍ ലയിക്കുന്നതോടെ കേരള കോണ്‍ഗ്രസ് എന്ന പേരും ചിഹ്നവും ലഭിക്കുമെന്നതാണ് ജോസഫ് വിഭാഗത്തിന്‍റെ നേട്ടം. നിലവില്‍ കസേര ആണ് പി സി തോമസ് വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്. സൈക്കിള്‍ ചിഹ്നം ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലഭിച്ചാല്‍ ഒരേ ചിഹ്നത്തില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ ക‍ഴിയുമെന്നും പി സി തോമസ് പറഞ്ഞു.
പുതിയ കേരള കോണ്‍ഗ്രസിന് വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന സ്ഥാനം ഉണ്ടാകില്ലെന്ന് പി സി തോമസ് പറഞ്ഞു.

ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയിലാകും സ്ഥാനങ്ങള്‍. പി ജെ ജോസഫ് തന്നെയാകും ചെയര്‍മാന്‍. താന്‍ ഡെപ്യൂട്ടി ചെയര്‍മാനാകും. വൈസ് പ്രസിഡന്‍റായി മോന്‍സ് ജോസഫ് ആയിരിക്കും പാര്‍ട്ടിയിലെ മൂന്നാമന്‍. വൈകിട്ട് മൂന്ന് മണിക്ക് കടുത്തുരുത്തിയില്‍ നടക്കുന്ന മോന്‍സ് ജോസഫിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പി സി തോമസ് പങ്കെടുക്കും. ഇവിടെ വച്ച് ലയനം സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉണ്ടാകുമെന്നും പി സി തോമസ് പറഞ്ഞു.