കേരള കോണ്‍ഗ്രസ് നേതാക്കളായ പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം സ്ഥാനം രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടു മുമ്പാണ് രാജി.

കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഇരുവരും എംഎല്‍എ സ്ഥാനം രാജിവെച്ചിരിക്കുന്നത്. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്തു നല്‍കി. തൊടുപുഴയില്‍ നിന്നുള്ള എംഎല്‍എയാണ് പിജെ ജോസഫ്. കടുത്തുരുത്തിയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് മോന്‍സ് ജോസഫ്.

2016-ല്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് മത്സരിച്ചാണ് ഇവര്‍ ജയിച്ചത്. എന്നാല്‍ ജോസ് കെ.മാണിയുമായി വിട്ടുപിരിഞ്ഞ ജോസഫിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസില്‍ ലയിച്ചത്.പിസി തോമസ് വിഭാഗവുമായി ലയിച്ച് പാര്‍ട്ടി കേരള കോണ്‍ഗ്രസ് ആയി മാറിയ സാഹചര്യത്തില്‍ അയോഗ്യത ഒഴിവാക്കുന്നതിനാണ് രാജി.