ന്യൂസ് ഡെസ്ക് മലയാളം യുകെ

അമോണിയ ആക്രമണത്തിൽ മരിച്ച 26 കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. ഓഗസ്റ്റ് 20-ന് ഗേറ്റ്‌സ്‌ഹെഡിലെ റെക്കന്റണിലുള്ള തൻെറ കെട്ടിടത്തിൻെറ വാതിൽ തുറന്നപ്പോഴാണ് ആൻഡി ഫോസ്റ്റർ ആക്രമണത്തിന് ഇരയായത്. വിവരം അറിഞ്ഞ് രാത്രി 11 മണിയോടെ ആംബുലൻസ് ജീവനക്കാർ സംഭവസ്ഥലത്തെത്തി അവശ നിലയിലായിരുന്ന ആൻഡിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ താമസിയാതെ തന്നെ ആൻഡി ഫോസ്റ്റർ ആശുപത്രിയിൽ മരിച്ചു.

കേസിൽ 32 വയസ്സുകാരായ കെന്നത്ത് ഫോസെറ്റ്, ജോൺ വാൻഡ്‌ലെസ് എന്നിവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി നോർത്തുംബ്രിയ പോലീസ് അറിയിച്ചു. കുറ്റവാളിയെ സഹായിച്ചുവെന്ന സംശയത്തിൽ അറസ്റ്റിലായ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും ഗുരുതരമായി പരിക്കേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ മുറിവേൽപ്പിച്ചുവെന്ന സംശയത്തിൽ അറസ്റ്റിലായ ആളെയും പോലീസ് വിട്ടയച്ചു.

കഴിഞ്ഞ ഒരാഴ്ചയായി നടന്നു കൊണ്ടിരുന്ന അന്വേഷണത്തിൽ സഹകരിച്ച എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ ടോമാസ് ഫൗളർ സംസാരിച്ചു. അന്വേഷണം പൂർണ്ണമായി അവസാനിച്ചിട്ടില്ലെന്നും ഏതു തരത്തിലുള്ള വിവരങ്ങളും പോലീസുമായി പങ്കുവയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.