കോലഞ്ചേരി: ഗുരുതര പരുക്കുകളോടെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു വയസുകാരിയുടെ ആരോഗ്യസ്‌ഥിതിയില്‍ നേരിയ പുരോഗതി. കുട്ടി വെന്‍റ്റിലേറ്ററില്‍ തുടരുകയാണ്‌. തലച്ചോറിനുള്ളില്‍ രക്‌തസ്രാവം കുറഞ്ഞതിന്റെ ലക്ഷണങ്ങളുള്ളതായും സുഷ്‌മനാ നാഡിക്കു മുമ്പിലായി രക്‌തസ്രാവമുള്ളതായും ഇന്നലെ നടത്തിയ എം.ആര്‍.ഐ. പരിശോധനയില്‍ സ്‌ഥിരീകരിച്ചു.

അതേ സമയം, കേസില്‍ അമ്മയുടെ സുഹൃത്ത്‌ ആന്റണി ടിജിനെ കേന്ദ്രീകരിച്ച്‌ പോലീസ്‌ അനേ്വഷണം തുടങ്ങി. വൈപ്പിന്‍ സ്വദേശിയായ ഇയാള്‍ കുട്ടിയെ ക്രൂരമായി മുറിവേല്‍പ്പിച്ചതായി അമ്മ മൊഴി നല്‍കിയതായാണു സൂചന. മനഃപൂര്‍വം കുട്ടിയെ ആരോ നിരന്തരം ഉപദ്രവിച്ചിട്ടുണ്ടെന്ന നിഗമനമാണ്‌ ആന്റണിയിലേക്കുള്ള അന്വേഷണത്തിലെത്തിച്ചതെന്നു പോലീസ്‌ പറഞ്ഞു.

തിങ്കളാഴ്‌ച പുലര്‍ച്ചയോടെയാണ്‌ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്‌. ഗുരുതരമായ രീതിയില്‍ അപസ്‌മാരബാധ ഉണ്ടായതിനെത്തുടര്‍ന്നാണ്‌ ആശുപത്രിയിലെത്തിച്ചത്‌. കുട്ടിയുടെ പിതാവ്‌ ഇന്നലെ ആശുപത്രിയിലെത്തി. മകളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറാണെന്നും പിതാവ്‌ പോലീസിനെ അറിയിച്ചിട്ടുണ്ട്‌. പിതാവ്‌ കുട്ടിയുടെ ദേഹത്ത്‌ ചിപ്പ്‌ ഘടിപ്പിച്ചിരുന്നെന്നാണ്‌ അമ്മയുടെ ആരോപണം.

വീഴ്‌ചയിലാണു പരുക്കേറ്റെന്ന അമ്മയുടെ മൊഴി പോലീസ്‌ തള്ളിക്കളഞ്ഞു. കുട്ടിക്ക്‌ കടുത്ത മര്‍ദനമേറ്റിട്ടുണ്ടെന്ന്‌ സിറ്റി പോലീസ്‌ കമ്മിഷണര്‍ വ്യക്‌തമാക്കി. കൊച്ചി കുമ്പളത്താണ്‌ ആറുമാസം മുമ്പ്‌ കുട്ടിയും അമ്മയും കഴിഞ്ഞിരുന്നത്‌. അക്കാലത്തു കുട്ടി ഹൈപ്പര്‍ ആക്‌ടീവ്‌ ആയിരുന്നില്ലെന്ന്‌ സമീപവാസികള്‍ മൊഴിനല്‍കി.

ആന്റണി ടിജിന്‍ ഇവര്‍ക്കിടയിലേക്കു വന്നതോടെ അയല്‍ക്കാരുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഇവരുടെ കാര്യങ്ങള്‍ ആരും അന്വേഷിച്ചിരുന്നുമില്ല. ഏഴുമാസം മുമ്പാണ്‌ ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന തെങ്ങോടുള്ള ഫ്‌ളാറ്റിലേക്കു മാറിയത്‌. ശിശുക്ഷേമ സമിതി ഉപാധ്യക്ഷന്‍ അഡ്വ. കെ.എസ്‌. അരുണ്‍കുമാര്‍ ആശുപതിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു.