നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് നടി കാവ്യാ മാധവന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും. നേരത്തെയുള്ള ചോദ്യം ചെയ്യലില്‍ പൊരുത്തക്കേടുകള്‍ വ്യക്തമായതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. കാവ്യയെ ചോദ്യംചെയ്തതിനു പിന്നാലെ അമ്മയുടെ മൊഴിയെടുത്തിരുന്നു.
സംഭവത്തില്‍ കാവ്യയ്ക്ക് കാര്യമായ പങ്കില്ലെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നതെങ്കിലും അമ്മയ്ക്ക് ഇക്കാര്യം അറിയാമെന്നാണ് റിപ്പോര്‍ട്ട്. ശ്യാമളയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ട്. അവര്‍ പറഞ്ഞതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിട്ടുണ്ട്.
കാക്കനാട്ടെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാരസ്ഥാപനം കാവ്യാ മാധവന്റെയാണെങ്കിലും ഇതു നടത്തുന്നത് ശ്യാമളയാണ്. പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറികാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്ന് സുനി പറഞ്ഞിരുന്നു. സുനി ഇവിടെയെത്തിയിരുന്നോ എന്ന് കണ്ടെത്താന്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ സി-ഡാറ്റിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ വിശദാംശം കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു.
ദിലീപും മഞ്ജു വാരിയരുമായി പിരിയുന്നതില്‍ ആക്രമിക്കപ്പെട്ട നടി ഏതെങ്കിലുംതരത്തില്‍ കാരണമായോ എന്ന് പോലീസ് കാവ്യയോട് ചോദിച്ചു. ആദ്യബന്ധം തകര്‍ന്നതും കാവ്യയുമായി പിന്നീട് വിവാഹം കഴിച്ചതുമായ കാര്യങ്ങള്‍ രണ്ടുപേരോടും ചോദിച്ചറിഞ്ഞിട്ടുണ്ട്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് എന്തെങ്കിലും തരത്തില്‍ വിരോധമുണ്ടായിരുന്നോ എന്നും ചോദിച്ചു.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പുറത്തുനില്‍ക്കുന്നത് പ്രോസിക്യൂഷന് അനുകൂലമാണെന്ന നിലപാടിലാണ് പോലീസ്. അതിനാല്‍ അയാളുടെ പിന്നാലെ പോകുന്നില്ലെന്നാണ് അവര്‍ നല്‍കുന്ന സൂചന. ഇതിനായി പ്രത്യേകം പോലീസിനെയും നിയോഗിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.