കൊച്ചി: പറവൂരില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ കെ.പി.ശശികലക്കെതിരെ കേസ്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസ്താവനകള്‍ക്ക് ഐപിസി 153-ാം വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. എഴുത്തുകാര്‍ക്കെതിരെയും വി.ഡി.സതീശന്‍ എംഎല്‍എക്കുമെതിരെയായിരുന്നു പ്രസ്താവനകള്‍. ആര്‍.വി.ബാബുവിനെതിരെയും കേസെടുത്തിട്ടുണ്ട്. വി.ഡി. സതീശന്‍ നല്‍കിയ പരാതിയിലാണ് കേസ്.

എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍എസ്എസ്. എതിര്‍ക്കുന്നവരെ കൊല്ലുന്ന ഗതികേട് ആര്‍എസ്എസ്സിനില്ല. അങ്ങനെയൊരു കൊലപാതകം ആര്‍എസ്എസ്സിന് ആവശ്യമില്ല. അതുകൊണ്ട് മതേതരവാദികളായ എഴുത്തുകാരോട് പറയുകയാണ്, മക്കളേ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുകാ എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല. ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യുജ്ഞയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടാം എന്നായിരുന്നു ശശികലയുടെ പ്രസംഗം.

ഹിന്ദു ഐക്യവേദിയുടെ പൊതുയോഗത്തിലായിരുന്നു ശശികലയുടെ പ്രസംഗം. ഇതിനെതിരെ വി.ഡി.സതീശനും ഡിവൈഎഫ്‌ഐയും പരാതി നല്‍കിയിരുന്നു. നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കാനുള്ള ശ്രമമാണ് ഇതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.