കൊച്ചി: ആഡംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയ കേസില്‍ സുരേഷ് ഗോപി എംപിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ഒരുലക്ഷം രൂപയ്ക്കും രണ്ട് ആള്‍ ജാമ്യത്തിലുമാണ് വിട്ടയച്ചത്. കേസില്‍ സുരേഷ് ഗോപി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.

സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് 2014ലെ വാടകക്കരാറാണ് സുരേഷ് ഗോപി മേല്‍വിലാസത്തിന് തെളിവായി കാട്ടിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയെങ്കിലും അറസ്റ്റുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.

വാഹന രജിസട്രേഷന്‍ കേസില്‍ അമല പോളിനെ ഇന്ന് രണ്ട് മണിക്കൂറോളം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തട്ടിപ്പ് നടത്തിയെന്ന ആരോപണം നിഷേധിച്ച അമല പോണ്ടിച്ചേരിയിലെ വാടകവീട്ടില്‍ താമസിച്ചപ്പോളാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് ആവര്‍ത്തിച്ചത്. അമല നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ അതില്‍ ഒരു തീരുമാനം ഉണ്ടായ ശേഷം വീണ്ടും ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്ന് ക്രൈബ്രാഞ്ച് സൂചന നല്‍കി.