ന്യൂസ് ഡെസ്ക് മലയാളം യുകെ

പോസ്റ്റ് ഓഫീസ് നികുതിയിൽ 100 മില്യൺ പൗണ്ടിൽ അധികം തട്ടിപ്പ് നടന്നതായി വിദഗ്ധ അഭിപ്രായം. ടാക്സ് പോളിസി അസോസിയേറ്റ്സിലെ അഭിഭാഷകനായ ഡാൻ നീഡിലാണ് ഹൊറൈസൺ അഴിമതിയുടെ ഇരകൾക്കുള്ള പെയ്‌മെന്റുകൾ കുറച്ച് അടച്ചെന്നും ഇതുവഴി ലാഭം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി രംഗത്ത് വന്നത്. നികുതി അടയ്ക്കുന്നത് സംബന്ധിച്ചുള്ള നിയമ ലംഘനമാണ് നടന്നിരിക്കുന്നതെന്നും വിദഗ്ധ സംഘം പറയുന്നു. അതേസമയം ആരോപണങ്ങളോട് പ്രതികരിച്ച പോസ്റ്റ് ഓഫീസ് തങ്ങളുടെ സാമ്പത്തിക ഇടപാടുകൾ കൃത്യതയുള്ളവയാണെന്ന് വാദിച്ചു. കൂടാതെ മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജീവനക്കാർക്ക് പാരിതോഷികമായി പണം നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

നികുതിയിൽ ആരോപിക്കപ്പെടുന്ന കുറവ് തിരിച്ചടയ്‌ക്കേണ്ടി വന്നാൽ സർക്കാരിന് പോസ്റ്റ് ഓഫീസിനെ സാമ്പത്തികമായി പിന്തുണയ്‌ക്കേണ്ടതായി വരും. കോർപ്പറേഷൻ നികുതി യുകെ ഉടമസ്ഥതയിലുള്ള കമ്പനികളും യുകെയിൽ ഓഫീസുകളുള്ള വിദേശ കമ്പനികളും സർക്കാരിന് നൽകുന്ന നികുതിയാണ്. ഇവ ഓരോ കമ്പനിയ്ക്കും ലഭിക്കുന്ന ലാഭത്തിന് അനുസൃതമായാണ് തീരുമാനിക്കുക. നിയമാനുസൃതമായ ബിസിനസ്സ് ചെലവുകൾക്കായി കോർപ്പറേറ്റ് നികുതിയിൽ ഇളവുകൾ ലഭിക്കുമെങ്കിലും പിഴവുകൾക്ക് പൊതുവെ നികുതിയിളവ് ലഭിക്കില്ല.

നിലവിലെ ആരോപണം അനുസരിച്ച് പോസ്റ്റ് ഓഫീസ് ഹൊറൈസൺ ഐടി അഴിമതിയുടെ ഇരകൾക്കുള്ള പേയ്‌മെന്റുകൾ അവരുടെ വരുമാനത്തിൽ നിന്ന് കുറച്ചിരിക്കുകയാണ്. ഇത് കുറഞ്ഞ ലാഭത്തിനും കുറഞ്ഞ നികുതി ബില്ലിനും കാരണമായി. നഷ്‌ടപരിഹാര പെയ്‌മെന്റുകൾക്കും വ്യവസ്ഥകൾക്കും പോസ്റ്റ് ഓഫീസ് സ്വീകരിച്ച മാർഗങ്ങൾ അന്വേഷിച്ച് വരികയാണ് എച്ച്എംആർസി ഇപ്പോൾ. പോസ്റ്റ് ഓഫീസിന്റെ ട്രേഡിംഗ് ലാഭത്തിൽ നിന്ന് പോസ്റ്റ്മാസ്റ്റർക്ക് നൽകുന്ന നഷ്ടപരിഹാരം കുറയ്ക്കുമ്പോൾ കോർപ്പറേഷൻ നികുതിയിനത്തിൽ 100 മില്യണിലധികം പൗണ്ട് നൽകേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.