ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വൻ നികുതി ഇളവുകൾ അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ തുടർന്ന് പൗണ്ടിന്റെ വിലയിൽ വൻ ഇടിവ്. ചാൻസിലർ ക്വാസി കാർട്ടെംഗ് അവതരിപ്പിച്ച ബഡ്ജറ്റിനോട് ഓഹരി വിപണിയും പ്രതികൂലമായാണ് പ്രതികരിച്ചത്. യുകെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകളും പൗണ്ടിന്റെ വിലയിടിവും ഓഹരി വിപണിയിൽ പ്രതിഫലിച്ചതായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

പൗണ്ടിന്റെ തകർച്ച ഡോളറിനെതിരെ മൂന്ന് ശതമാനത്തിലധികമായിരുന്നു. യൂറോയ്ക്ക് എതിരെയും പൗണ്ടിന്റെ വിലയിടിഞ്ഞു. പൗണ്ടിന്റെ യൂറോയ്ക്ക് എതിരെയുള്ള ഇടിവ് 1ശതമാനമായിരുന്നു. എന്നാൽ പൗണ്ടിന്റെ വിലയിടിവിനെ കുറിച്ച് പ്രതികരിക്കാൻ ചാൻസിലർ കാർട്ടെംഗ് വിസമ്മതിച്ചു. വിപണിയിലെ ചലനങ്ങളെ കുറിച്ച് താൻ അഭിപ്രായം പറയുന്നില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

എമർജൻസി മിനി ബഡ്ജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച ചാൻസലർ ക്വാസി കാർട്ടെംഗ് ഒട്ടേറെ ഇളവുകളാണ് പ്രഖ്യാപിച്ചത് . പുതിയ ഇളവുകൾ പ്രകാരം ഇൻകം ടാക്സിന്റെ അടിസ്ഥാന നിരക്ക് 19 പെൻസായി കുറച്ചു. ഇത് ഏപ്രിൽ 2023 മുതൽ ആയിരിക്കും നടപ്പിലാവുക. കൂടാതെ ആദ്യമായി വീട് വാങ്ങുന്നവർക്ക് 450,000 പൗണ്ട് വരെ സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല. നിലവിൽ ഈ പരിധി 300,000 പൗണ്ട് ആയിരുന്നു. 150,000 പൗണ്ടിന്മേൽ വരുമാനമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന 45 പെൻസ് ടാക്സ് നിരക്കും എടുത്തുകളഞ്ഞു. നിലവിൽ 125,000 പൗണ്ട് വരെയുള്ള പ്രോപ്പർട്ടി വാല്യൂവിന് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടിയിരുന്നില്ല. പുതിയ ബഡ്ജറ്റ് പ്രകാരം ഇത് 250,000 പൗണ്ട് ആയി ഉയർത്തി. 150,000 പൗണ്ടിനുമേൽ വരുമാനമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന 45 പെൻസ് ടാക്സ് നിരക്കും എടുത്ത് കളഞ്ഞിട്ടുണ്ട്. കോർപ്പറേഷൻ ടാക്സ് പത്തൊൻപത് ശതമാനത്തിൽ നിന്ന് ഇരുപത്തഞ്ചു ശതമായി ഉയർത്താനുള്ള നീക്കവും സർക്കാർ ഉപേക്ഷിച്ചു