രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ

സർക്കാരിൻറെ ജനപിന്തുണ കുറഞ്ഞു വരുന്നതിന്റെ സൂചനകൾ പുറത്തുവരാൻ തുടങ്ങിയിട്ട് വളരെ നാളായി. അടുത്ത തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിരീക്ഷകരെല്ലാം സാധ്യത കൽപ്പിക്കുന്നത് ലേബർ പാർട്ടിക്കാണ് . അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് അധികാരം ലഭിക്കാനുള്ള സാധ്യത 99 ശതമാണെന്ന് യുകെയിലെ ലീഡ് ഇലക്ഷൻ അനലിസ്റ്റായ പ്രൊഫ. ജോൺ കർട്ടിസന്റെ അഭിപ്രായം മലയാളം യുകെ നേരെത്തെ പ്രസിദ്ധികരിച്ചിരുന്നു . ഏതെങ്കിലും രീതിയിൽ പാർലമെൻറിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതി വന്നാലും നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിനേക്കാൾ സാധ്യത ലേബർ പാർട്ടി നേതാവായ കെയർ സ്റ്റാർമർക്കാണ് ഉള്ളതെന്നാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

15029 പേരെ പങ്കെടുപ്പിച്ച് നടത്തിയ ഒരു സർവേയുടെ ഫലമാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. സർവേയനുസരിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക് നയിക്കുന്ന ഭരണപക്ഷം 100- ൽ താഴെ സീറ്റിൽ ഒതുങ്ങുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി തന്റെ നോർത്ത് യോർക്ക് ഷെയറിലെ സീറ്റിൽ പരാജയം നുണഞ്ഞേക്കാമെന്ന് സർവേ ചൂണ്ടി കാണിക്കുന്നത്. ലേബർ പാർട്ടിക്ക് 468 സീറ്റും ടോറികൾക്ക് 98 സീറ്റും ലഭിക്കുമെന്നാണ് സർവേയിലെ പ്രവചനം. ഭരണപക്ഷമായ കൺസൾവേറ്റീവ് പാർട്ടിക്ക് 360 സീറ്റ് ആണ് നിലവിലുള്ളത്. ലേബർ പാർട്ടിക്ക് 200 സീറ്റും.

ഇന്ത്യൻ വംശജനായ ഋഷി സുനകിനോട് താല്പര്യം ഉണ്ടെങ്കിലും ഒട്ടുമിക്ക യുകെ മലയാളികളും ലേബർ പാർട്ടിയോട് അനുഭാവം ഉള്ളവരാണ്. മലയാളികളായ കേംബ്രിഡ്ജിലെ ഡെപ്യൂട്ടി മേയറായ ബൈജു തിട്ടാല , ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്കിലെ മുൻ മേയറായ ടോം ആദിത്യ തുടങ്ങിയവർ ലേബർ പാർട്ടിയുടെ കുടക്കീഴിലാണ് ഇലക്ഷനിൽ മത്സരിച്ചത്. യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു ടോം ആദിത്യയുടെ മകൾ അലീനയും ലേബർ പാർട്ടി അംഗമാണ് . പക്ഷേ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മലയാളികളിൽ നല്ലൊരു വിഭാഗം ടോറികൾക്ക് വോട്ട് ചെയ്തത്. ബ്രെക്സിറ്റിൻ്റെ നടപടികളിൽ ടോറികൾ എടുത്ത ഉറച്ച നിലപാടുകളാണ് പ്രധാനമായും മലയാളികളെ ടോറികൾക്ക് അനുകൂലമായി വോട്ട് ചെയ്യാൻ പ്രേരിപ്പിച്ച ഘടകം .

ചുവരെഴുത്ത്

എല്ലാം മേഖലയിലുമുള്ള ജീവിത ചിലവ് വർദ്ധനവു മൂലം കടുത്ത ഭരണവിരുദ്ധ വികാരമാണ് യുകെ മലയാളികളുടെ ഇടയിലുള്ളത് . കുടിയേറ്റ നയത്തിലെ മാറ്റങ്ങൾ മൂലം കെയർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ലെന്നത് ഏറ്റവും കൂടുതൽ തിരിച്ചടിയായത് മലയാളികൾക്കാണ് . ഏറ്റവും പ്രധാനപ്പെട്ട കാര്യം ശമ്പളം തന്നെയാണ് . യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൽ പൊതുമേഖലയിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ട വിഭാഗം നേഴ്സുമാർ ആയിരുന്നു. 5 ശതമാനം മാത്രമാണ്   നേഴ്സുമാർക്ക് നൽകിയ ശമ്പള വർദ്ധനവ്.