പെരിയ: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവം വ്യക്തിവൈരാഗ്യമൂലമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. നേരത്തെ പോലീസും സമാന നിഗമനത്തിലായിരുന്നു എത്തിച്ചേര്‍ന്നത്. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ ഏഴ് പേരെയും പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പീതാംബരന് രാഷ്ട്രീയ വൈര്യം തീര്‍ക്കാനായി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. കൊലപാതകം നടത്താന്‍ ഉപയോഗിച്ച വടിവാളും ഇരുമ്പ്ദണ്ഡുകളും പോലീസ് കണ്ടെടുത്തിരുന്നു. കൃപേഷിന്റെ തലയ്‌ക്കേറ്റ വെട്ടാണ് മരണ കാരണമായിരിക്കുന്നത്. ഈ ക്രൂരകൃത്യം നിര്‍വ്വഹിച്ചത് മുഖ്യപ്രതി പീതാംബരനാണ് എന്നാണ് പോലീസ് കണ്ടെത്തല്‍ ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

കൃപേഷും ശരത് ലാലും ചേര്‍ന്ന് പീതാംബരനെ ആക്രമിച്ചതായി നേരത്തെ കേസ് നിലവിലുണ്ട്. തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രതിയെ പ്രകോപിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിക്കാതെ വന്നതോടെയാണ് തിരിച്ചടിക്കാന്‍ തീരുമാനിച്ചതെന്നും പീതാംബരന്റെ മൊഴിയില്‍ പറയുന്നു. പീതാംബരനെ കൂടാതെ ആറ് സുഹൃത്തുക്കളും സംഭവത്തില്‍ പങ്കാളികളാണ്. ഇവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പീതാംബരനെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് ശരത് ലാല്‍ ജാമ്യത്തില്‍ ഇറങ്ങിയത്.