നൂറ് കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റിനെയും പ്രളയത്തെയും
നേരിട്ട് തലയുയര്‍ത്തി നില്‍ക്കുന്ന മണ്‍വീടാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. നാലുലക്ഷം മുടക്കി നിര്‍മ്മിച്ച ‘മിട്ടി മഹല്‍’ അഥവ മണ്‍മാളിക എന്ന ഇരുനില വീട്.

മഹാരാഷ്ട്ര, ലോണാവാലയിലെ വാഗേശ്വര്‍ ഗ്രാമത്തിലാണ് ഈ അതിശയിപ്പിക്കുന്ന മണ്‍വീടുള്ളത്. ആര്‍ക്കിടെക്ട് ദമ്പതികളായ സാഗര്‍ ഷിരുഡയും യുഗ അഖാരയും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഈ വീടിന്റെ മാതൃക. ഇരുവരും പുനൈ ഡിവൈ പാട്ടില്‍ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ്.

മണ്ണും മുളയും കൊണ്ട് വീട് എന്ന് പറഞ്ഞപ്പോഴേ പലരും ഉപദേശിച്ചു മണ്ടത്തരമാണെന്ന്. ഓരോ വര്‍ഷവും ഈ ഭാഗത്ത് ലഭിക്കുന്ന റെക്കോര്‍ഡ് മഴയാണ് ഈ ഉപദേശത്തിന് കാരണം. മഹാരാഷ്ട്രയുടെ പലഭാഗത്തും നിലനില്‍ക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള മണ്‍കോട്ടകള്‍ ചൂണ്ടികാണിച്ച് ഇരുവരും ഉപദേശകരുടെ വായടപ്പിച്ചു.

സുസ്ഥിര മാതൃകകള്‍ അവലംബിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ഇരുനില വീട്, പ്രാദേശികമായി കിട്ടുന്ന സാമഗ്രികളും സാങ്കേതികത്ത്വവുമാണ് നാലു ലക്ഷത്തിന് ഈ വീട് പൂര്‍ത്തീകരിച്ചത്.

700 വര്‍ഷത്തോളം പഴക്കമുള്ള രീതിയാണ് ചുമര്‍ നിര്‍മാണത്തിന് അവലംബിച്ചിരിക്കുന്നത്. കാലാവസ്ഥയെ പ്രതിരോധിക്കുന്നതാണ് ഈ രീതി. മുളയുടെയും മരത്തിന്റെയും ചീന്തുകള്‍ മെടഞ്ഞ് മണ്ണ് പുരട്ടി ഉണക്കിയുണ്ടാക്കുന്ന ഭിത്തി ചൂടും മഴയും പ്രതിരോധിക്കുന്നതാണ്. മറ്റൊന്ന് കോബ് വാള്‍ സിസ്റ്റമാണ്. മണല്‍, മണ്ണ്, ചാണകം, ഗോമൂത്രം, ലൈം, വൈക്കോല്‍ എന്നിവ കുഴച്ച് അടിച്ച് പരത്തിയുണ്ടാക്കുന്നതാണ് ഇത്തരം ഭിത്തി. അടുത്തത് സ്റ്റോര്‍ റൂം നിര്‍മാണമായിരുന്നു. മണ്ണും മുളയും കൊണ്ടാണ് ഇത്.

അടിത്തറ നിര്‍മിക്കാന്‍ മണ്ണ് എടുത്തത് പാഴാക്കാതിരിക്കാന്‍ സിമന്റ് ചാക്കില്‍ നിറച്ച് പട്ടാളക്കാരുടെ ബങ്കര്‍പോലുള്ള കോമ്പൗണ്ട് വാള്‍ തീര്‍ത്തു. 3500-ഓളം ചാക്കുകളില്‍ മണ്ണ് നിറച്ചാണ് ഇത് പണിതത്. മൂന്നടി ആഴത്തിലും നാലടി മുകളിലേക്കും ഉയരമുള്ളതാണ് ചുറ്റുമതില്‍.

പഠനകാലത്ത് ഇന്റേണ്‍ഷിപ്പ് ചെയ്തത് മഡ് ഹാസ് നിര്‍മാണത്തിലായിരുന്നു. പത്ത് ദിവസത്തെ വര്‍ക്ക് ഷോപ്പ്, നിര്‍മാണവേളയിലാണ് സഹായകമായത്.

വീടിന്റെ നിര്‍മാണത്തിന് മുള, മണ്ണ്, പുല്ല് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്ററിങിനും ക്ലേ ആവശ്യത്തിനും തദ്ദേശീമായ ഒരു കൂട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ചെമ്മണ്ണ്, ഉമി, ശര്‍ക്കര, കടുക്കനീര്‍, ചാണകം, ഗോമൂത്രം വേപ്പ് എന്നിവ ചേര്‍ത്താണ് കൂട്ട് തയ്യാറാക്കിയത്.

മേല്‍ക്കൂര മുളയും പുല്ലും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടാണ്. മുളയുടെ ഫ്രെയിമില്‍ പ്ലാസ്റ്റിക് വിരിച്ചശേഷം പുല്ല് മേയുന്നു. രണ്ട് പാളി മേച്ചില്‍ ചോര്‍ച്ച ഒഴിവാക്കുന്നു. വാതിലും ജനലുമൊക്കെ മരം റീസൈക്കിള്‍ ചെയ്താണ് ഉണ്ടാക്കിയിരിക്കുന്നത്.

നിര്‍മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടില്ല. പകരം സുര്‍ക്കിയും ലൈംസ്റ്റോണുമാണ്. പ്രകൃതിദത്ത മാര്‍ഗങ്ങള്‍ നിര്‍മാണത്തില്‍ പകര്‍ത്തിയിരിക്കുന്നതിനാല്‍ അകത്ത് ചൂട് കുറവാണ്. പ്രാദേശികസാമഗ്രികളും തൊഴിലാളികളേയും ഉപയോഗിച്ചത് ചെലവ് ചുരുക്കി. വീണ്ടും ചെലവ് ചുരുക്കലിനായി വീട്ടില്‍ ആരംഭിച്ച ജൈവകൃഷിക്ക് ഗ്രേവാട്ടര്‍ ശുദ്ധീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് ഈ ആര്‍ക്കിടെക്റ്റുകള്‍.